അടിമാലി ; വഴിയിൽ കിടന്നു കിട്ടിയതെന്നു പറഞ്ഞ് സുഹൃത്ത് കൊടുത്ത മദ്യം കുടിച്ച് യുവാവ് മരിച്ച സംഭവത്തിൽ ട്വിസ്റ്റ്. മദ്യം വഴിയിൽ കിടന്നു കിട്ടിയതല്ല, സുഹൃത്ത് വാങ്ങി വിഷം ചേർത്തു നൽകിയതാണെന്ന് പോലീസ് കണ്ടെത്തി. മദ്യം കഴിച്ച് അടിമാലി സ്വദേശി കുഞ്ഞുമോൻ (40) കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ഇന്നലെ മരിച്ചിരുന്നു. മദ്യത്തിൽ വിഷം കലർത്തിയ സുഹൃത്ത് അടിമാലി കീരിത്തോട് സ്വദേശി സുധീഷിനെ അറസ്റ്റ് ചെയ്തു.
മദ്യം കഴിച്ച മനോജ്, അനു എന്നിവർ ഇപ്പോഴും ചികിത്സയിലാണ്. മനോജിനെ വക വരുത്താനാണ് സുധീഷ് മദ്യത്തിൽ കീടനാശിനി കലർത്തിയത്
മനോജുമായി വ്യക്തിവൈരാഗ്യം ഉണ്ടായിരുന്ന സുധീഷ്, റം പൈന്റ് വാങ്ങി അടപ്പിൽ ഓട്ടയിട്ട് വിഷകീടനാശിനി സിറിഞ്ച് ഉപയോഗിച്ച് കലർത്തുകയായിരുന്നു. തുടർന്ന് ഈ സുഷിരം മെഴുക് വച്ച് അടച്ചു.
വഴിയിൽ കിടന്നുകിട്ടിയ കുപ്പിയെന്ന് പറഞ്ഞ് മനോജിനെ വിളിച്ചുവരുത്തി കുടിപ്പിക്കുകയായിരുന്നു. എന്നാൽ കൂടെയെത്തിയ അനുവും കുഞ്ഞുമോനും മദ്യം കഴിച്ചതോടെയാണ് സുധീഷ് ആശങ്കയിലായത്. ഛർദ്ദിയും ക്ഷീണവും വന്നതോടെ മൂവരെയും ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. ഇതോടെ സുധീഷ് മദ്യക്കുപ്പി കത്തിച്ചുകളയാനും ശ്രമിച്ചു.
Comments