ലക്നൗ : ശ്രീരാമജന്മഭൂമിയിലെ രാമക്ഷേത്രത്തിന്റെ 70% നിർമാണം പൂർത്തിയായി. ശ്രീകോവിലിന്റെ തൂണുകൾ 14 അടി വരെ ഉയരത്തിലാണ് നിർമ്മിച്ചിരിക്കുന്നത് . മൂന്ന് ഘട്ടങ്ങളിലായാണ് ക്ഷേത്ര നിർമാണം പൂർത്തിയാകുക. ആദ്യഘട്ടം 2023 ഓഗസ്റ്റിൽ പൂർത്തിയാകും. രണ്ടാം ഘട്ടം 2024 ഡിസംബറിലും , 2025 ഓടെ ക്ഷേത്രനിർമ്മാണം പൂർണ്ണമായും പൂർത്തിയാകുകയും ചെയ്യും.
2024 ജനുവരിയിൽ ക്ഷേത്രത്തിൽ ദർശന-പൂജ ആരംഭിക്കാൻ കഴിയും. ഏകദേശം 800 കോടി രൂപയാണ് ക്ഷേത്രത്തിന്റെ നിർമാണത്തിനായി ഇതുവരെ ചെലവഴിച്ചത്. ഏകദേശം 1800 കോടി രൂപയാണ് ആകെ ചെലവ് കണക്കാക്കുന്നത്.
ശ്രീകോവിലിനു പുറമെ 5 മണ്ഡപങ്ങൾ കൂടി ഒരുങ്ങുന്നുണ്ട് .ക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ മതിൽ നിർമ്മിച്ചു കഴിഞ്ഞു . ശ്രീകോവിലിൽ മുഹൂർത്ത ദർശനത്തിനു ശേഷം ശ്രീരാമന്റെ ശിശുരൂപാരാധന ആരംഭിക്കും. രാംലല്ലയുടെ പുതിയ ശിലാവിഗ്രഹവും ഒരുങ്ങുകയാണ്.
ശ്രീരാമന്റെ ജീവിതത്തിലെ 100 സംഭവങ്ങളും ക്ഷേത്രത്തിൽ ചിത്രീകരിക്കും. രാജ്യത്തെ പ്രശസ്ത എഴുത്തുകാരൻ യതിൻ മിശ്രയാണ് ഇതിന് നേതൃത്വം നൽകുന്നത്.ക്ഷേത്രത്തിന്റെ താഴത്തെ നിലയുടെ ജോലികൾ ആരംഭിച്ചുകഴിഞ്ഞതായി രാമക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട എഞ്ചിനീയർ പറയുന്നു. ശ്രീകോവിലിന്റെയും മണ്ഡപത്തിന്റെയും ഭിത്തികളുടെ പണി പുരോഗമിക്കുന്നു. ക്ഷേത്രത്തിനു ചുറ്റുമുള്ള മതിലുകളുടെ ആകെ നീളം 762 മീറ്ററാണ്. ക്ഷേത്രത്തിനു ചുറ്റുമുള്ള മതിലിന്റെ നാലു മൂലകളിലായി 4 ക്ഷേത്രങ്ങൾ ഉണ്ടാകും. ഇതിന്റെ പ്രവേശനത്തിനായി സിംഹരൂപവാതിലുകളാകും ഒരുക്കുക.
2024 ജനുവരി മുതൽ ക്ഷേത്രം ഭക്തർക്കായി തുറന്നു കൊടുക്കാനാണ് ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് പദ്ധതിയിടുന്നത്. ക്ഷേത്രം നിർമ്മിക്കാൻ ട്രസ്റ്റിന് മതിയായ ഫണ്ടുണ്ടെന്ന് ശ്രീരാം ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് അംഗം അനിൽ മിശ്ര പറഞ്ഞു . .
ശ്രീകോവിലിൽ നിർമിക്കുന്ന ആറ് തൂണുകളുടെ നിർമാണവും പുരോഗമിക്കുകയാണ്. മക്രാന മാർബിളിൽ നിന്നാണ് ഇവ നിർമ്മിക്കുന്നത്. കഷണങ്ങളാക്കിയവ പരസ്പരം യോജിപ്പിച്ചാണ് മാർബിൾ തൂണുകൾ തയ്യാറാക്കുന്നത്. ഈ തൂണുകൾക്ക് 19.3 അടി ഉയരമുണ്ടാകും. കൂടാതെ, പ്രധാന ക്ഷേത്രത്തിന്റെ ശ്രീകോവിലിലെ തറ, കമാനങ്ങൾ, റെയിലിംഗ്, വാതിൽ ഫ്രെയിമുകൾ എന്നിവ വെള്ള മക്രാന മാർബിൾ കൊണ്ട് നിർമ്മിക്കും.രാമക്ഷേത്രത്തിന്റെ ശ്രീകോവിൽ ഡിസംബറിൽ നിർമ്മിക്കും, 3 അടി ഉയരമുള്ള ശിശുവിഗ്രഹവും ഇവിടെ സ്ഥാപിക്കും.
Comments