ടെഹ്റാൻ: ചാരവൃത്തി ആരോപിച്ച് മുൻ പ്രതിരോധ-വിദേശകാര്യ വകുപ്പ് സഹമന്ത്രിയും ബ്രിട്ടീഷ് ഇറാൻ പൗരനുമായ അലിറേസ അക്ബറിയെ ഇറാൻ തൂക്കിലേറ്റി. രഹസ്യ വിവരങ്ങൾ കൈമാറിയതിലൂടെ രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയെ ബാധിക്കുന്ന പ്രവൃത്തികളിൽ ഏർപ്പെട്ടെന്ന കുറ്റം ചുമത്തിയാണ് അക്ബറിയെ തൂക്കിലേറ്റിയത്.
ബ്രിട്ടീഷ് ചാരസംഘടനയായ എം16-ന് വേണ്ടി ചാരവൃത്തിയിൽ ഏർപ്പെട്ടെന്നാണ് ആരോപണം. അക്ബറിയുടെ വധശിക്ഷ പ്രാകൃതമാണെന്നും ഇതിന് ഇറാൻ മറുപടി അർഹിക്കുന്നുണ്ടെന്നും ബ്രിട്ടൺ പ്രതികരിച്ചു. നേരത്തെ ഇറാൻ പരമോന്നത കോടതി അദ്ദേഹത്തിന് വധശിക്ഷ വിധിച്ചിരുന്നു.
ഇറാൻ പ്രതിരോധ മേഖലയിൽ പ്രധാന സ്ഥാനങ്ങൾ കൈകാര്യം ചെയ്യുന്ന വ്യക്തിയാണ് അക്ബറി. പ്രതിരോധ-വിദേശകാര്യ വകുപ്പുകളിൽ സഹമന്ത്രിയായും ഇറാൻ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ അംഗമായും അക്ബറി പ്രവർത്തിച്ചിട്ടുണ്ട്. ഇറാൻ സർക്കാർ അനുകൂല മാദ്ധ്യമങ്ങൾ പുറത്തുവിട്ട കുറ്റസമ്മത വീഡിയോയിൽ ബ്രിട്ടണുവേണ്ടി ചാരവൃത്തി ചെയ്തതായി അദ്ദേഹം സമ്മതിക്കുന്നുണ്ട്. 2019-ലാണ് അക്ബറിയെ ഇറാൻ അറസ്റ്റ് ചെയ്യുന്നത്.
സ്വന്തം ജനതയുടെ മനുഷ്യാവകാശങ്ങളോട് യാതൊരു ബഹുമാനവുമില്ലാത്ത പ്രാകൃത ഭരണകൂടം നടത്തിയ നിഷ്ഠൂരവും ഭീരുത്വവും നിറഞ്ഞ നടപടിയാണ് അക്ബറിയുടെ വധശിക്ഷയെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞു.
Comments