സന്നിധാനം: ശബരിമല സന്നിധാനത്ത് ദർശന പുണ്യം തേടിയെത്തിയ ഭക്തജനലക്ഷങ്ങൾക്ക് സായൂജ്യം നൽകി മകരജ്യോതി തെളിഞ്ഞു. മെയ്യും മനവും അയ്യനിലലിഞ്ഞതോടെ മകരജ്യോതി പ്രഭയിൽ സന്നിധാനം തിളങ്ങി. മൂന്ന് തവണ മകരജ്യോതി തെളിഞ്ഞപ്പോൾ ശരണമന്ത്രങ്ങളാൽ സന്നിധാനം മുഖരിതമായി.
വൈകിട്ട് ആറ് മണിയോടെ തിരുവാഭാരണ ഘോഷയാത്ര സന്നിധാനത്ത് എത്തി. ദേവസ്വം പ്രതിനിധികളും അയ്യപ്പ സേവാസംഘം പ്രവർത്തകരും ചേർന്ന് ഘോഷയാത്രയെ സ്വീകരിച്ചു. പതിനെട്ടാം പടി കയറി സോപാനത്തിൽ എത്തിയതോടെ തന്ത്രിയും മേൽശാന്തിയും ചേർന്ന് തിരുവാഭാരണം ഏറ്റുവാങ്ങി. അയ്യപ്പ വിഗ്രഹത്തിൽ തിരുവാഭരണം ചാർത്തി ദീപാരാധന നടത്തി. ആറരയോടെ ശ്രീകോവിലിന്റെ നടതുറന്നു.
ഇതോടെ മകരജ്യോതിക്കായുള്ള കാത്തിരിപ്പിലായിരുന്നു സന്നിധാനം. മകരവിളക്ക് ദൃശ്യമാകുന്ന എല്ലായിടങ്ങളിലും ഭക്തർ തമ്പടിച്ചിരുന്നു. തിരക്ക് മുൻകൂട്ടി കണ്ട് സുരക്ഷ മുൻനിർത്തിയുള്ള പ്രവർത്തനമാണ് അധികൃതർ നടത്തിയിരുന്നത്. എല്ലാ വ്യൂ പോയിന്റുകളിലും അയ്യപ്പന്മാർ നിന്നിരുന്ന സ്ഥലത്ത് കനത്ത സുരക്ഷ ഏർപ്പെടുത്തി. തുടർന്ന് ഭക്തർക്ക് സുഖമായി മകരജ്യോതി ദർശിക്കാനായി.
Comments