ചെന്നൈ: തമിഴ്നാട് ഗവർണർക്കെതിരെ വധഭീഷണി മുഴക്കിയ നേതാവിനെ പുറത്താക്കി ഡിഎംകെ. തീവ്രവാദികളെക്കൊണ്ട് ഗവർണർ ആർ. രവിയെ കൊലപ്പെടുത്തുമെന്ന് പൊതുവേദിയിൽ പരാമർശം നടത്തിയ ശിവജി കൃഷ്ണ മൂർത്തിയെയാണ് നേതൃത്വം പാർട്ടിയിൽ നിന്നും മാറ്റി നിർത്തിയിരിക്കുന്നത്. മൂർത്തിയുടെ പ്രസ്താവനയ്ക്കെതിരെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. അണ്ണാമലൈ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. നേതാവിനെ പാർട്ടിയിൽ നിന്നും പുറത്താക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടതിന് പിന്നാലെ നിരവധി പേരാണ് സാമൂഹ്യ മാദ്ധ്യമങ്ങളിൽ ഉൾപ്പെടെ നേതാവിനെതിരെ രംഗത്തുവന്നത്. വിമർശനം ഉയർന്നതോടു കൂടി നടപടി എടുക്കാൻ നേതൃത്വം നിർബന്ധിതരാകുകയായിരുന്നു.
കഴിഞ്ഞ ദിവസമാണ് വിവാദ പരാമർശമുണ്ടായത്. ഗവർണർക്ക് അംബേദ്കറുടെ പേര് പറയാൻ കഴിയില്ലെങ്കിൽ തീവ്രവാദികളുടെ വെടിയേറ്റ് കൊല്ലപ്പെടാൻ കശ്മീരിലേക്ക് പോകാമെന്നായിരുന്നു കൃഷ്ണമൂർത്തിയുടെ പ്രസ്താവന. ‘ അംബേദ്കറുടെ പേര് ഉച്ചരിക്കാൻ ഗവർണർ സമ്മതിച്ചില്ലെങ്കിൽ, അയാളെ ചെരിപ്പ് കൊണ്ട് അടിക്കാൻ എനിക്ക് അവകാശമുണ്ടോ ഇല്ലയോ? നിങ്ങൾ ഭരണഘടനയുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തില്ലേ? അദ്ദേഹത്തിന്റെ പേര് പറയാൻ പറ്റുന്നില്ലെങ്കിൽ നിങ്ങൾ കാശ്മീരിലേക്ക് പോകൂ. തീവ്രവാദികൾ അവിടെ നിങ്ങളെ വെടിവെച്ച് കൊല്ലട്ടെ’ എന്നായിരുന്നു ശിവജി കൃഷ്ണമൂർത്തിയുടെ വിവാദ പ്രസ്താവന.
ഇതിനെതിരെ അണ്ണാമലൈ ഡിജിപിയ്ക്ക് പരാതി നൽകി. ഗവർണർക്കെതിരെ ശിവജി കൃഷ്ണമൂർത്തി നടത്തിയ പ്രസ്താവനയ്ക്കും ഡിഎംകെ നേതാക്കൾ നടത്തുന്ന അധിക്ഷേപങ്ങൾക്കും എതിരെ നടപടിയെടുക്കണമെന്നായിരുന്നു അണ്ണാമലൈയുടെ ആവശ്യം. ആദ്യമൊക്കെ ഡിഎംകെ സംഭവത്തെ എതിർത്തെങ്കിലും ഒടുവിൽ ബിജെപിയുടെ സമ്മർദ്ദത്തിന് വഴങ്ങുകയായിരുന്നു.
Comments