ന്യൂഡൽഹി: രാജ്യതലസ്ഥാനത്തും മലയാളികളുടെ നിക്ഷേപക തട്ടിപ്പ്. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നും കോടികളുടെ നിക്ഷേപ തട്ടിപ്പ് പുറത്ത് വന്നതിന് പിന്നാലെയാണ് ഡൽഹിയിലും മലയാളികൾ ഉൾപ്പെട്ട തട്ടിപ്പ് വാർത്ത പുറത്ത് വരുന്നത്. കഴിഞ്ഞ പത്ത് വർഷമായി മയൂർവിഹാറിൽ പ്രവർത്തിക്കുന്ന സ്ഥാപനമായ കേരള ഗോൾഡ് പാലതിനെതിരെയാണ് നിക്ഷേപകർ രംഗത്ത് വന്നിട്ടുള്ളത്.
ആറ് കോടിരൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് പ്രാഥമീകമായി ലഭിക്കുന്ന വിവരം. സ്ഥാപനത്തിന്റെ നടത്തിപ്പുകാരായ തൃശ്ശൂർ സ്വദേശി ജോമോൻ, കോട്ടയം സ്വദേശി നടേശൻ എന്നിവർക്കെതിരെയാണ് തട്ടിപ്പ് സംബന്ധിച്ച പരാതി ഉയരുന്നത്. സാധാരണക്കാരായ മലയാളികൾ തിങ്ങിപാർക്കുന്ന മേഖലയാണ് മയൂർ വിഹാർ. അതിനാൽ തന്നെ സാധാരണക്കാരായ മലയാളികളും ഉത്തരേന്ത്യക്കാരുമാണ് തട്ടിപ്പിനിരയായത്.
ചിട്ടി, നിക്ഷേപം, പഴയ സ്വർണം എന്നീ ഇടപാടുകളാണ് കേരള ഗോൾഡ് പാലസ് നടത്തിയിരുന്നത്. ഉയർന്ന പലിശ വാഗ്ദാനം ചെയ്താണ് ഇവർ ഇടപാടുകാരെ ആകർഷിച്ചിരുന്നത്. മയൂർവിഹാർ പോലീസ് സ്‌റ്റേഷൻ, പാണ്ഡവ നഗർ പോലീസ് സ്‌റ്റേഷൻ എന്നീവിടങ്ങിൽ നിരവധി പരാതികളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ദില്ലി പോലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് കേസ് അന്വേഷിക്കുന്നത്.
Comments