കൊച്ചി: ശബരിമലയിൽ മകരവിളക്ക് ദിവസം ദർശനം നടത്തിയ ഭക്തരോട് ദേവസ്വം ഗാർഡ് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി. സംഭവത്തിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ദേവസ്വം കമ്മീഷണർക്കും പോലീസിനും കോടതി നിർദേശം നൽകി.
ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ, പി.ജി അജിത് കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വിഷയം പരിഗണിച്ചത്. ദർശനത്തിനെത്തിയ തീർത്ഥാടകരോടുള്ള ദേവസ്വം ഗാർഡിന്റെ പെരുമാറ്റം അങ്ങേയറ്റം ഗൗരവതരമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഭക്തരെ ബലമായി തള്ളിമാറ്റുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് കോടതി ഇടപെടൽ. ചൊവ്വാഴ്ച തന്നെ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.
മകരജ്യോതി ദിവസം വൈകിട്ടായിരുന്നു വിവാദമായ സംഭവം നടന്നത്. മണക്കാട് ദേവസ്വം വാച്ചർ അരുൺ കുമാറായിരുന്നു സന്നിധാനത്ത് എത്തിയ തീർത്ഥാടകരെ പിടിച്ചു തള്ളിയത്. സിപിഎം യൂണിയനായ തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് കോൺഫഡറേഷന്റെ നേതാവാണ് അരുൺ കുമാർ. സംഭവത്തിന് പിന്നാലെ വിവാദമുയരുകയും സമ്മർദ്ദങ്ങൾക്ക് വഴങ്ങി ദേവസ്വം ബോർഡ് ആരോപണ വിധേയനായ ഗാർഡിനെ മാറ്റുകയും ചെയ്തിരുന്നു.
അതേസമയം ഗാർഡിനെതിരെ മറ്റ് നടപടികൾ എടുക്കില്ലെന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചത്. ഗാർഡിന്റെ പെരുമാറ്റത്തിൽ അനൗചിത്യമുണ്ട്. അങ്ങനെ പെരുമാറരുതായിരുന്നു. പക്ഷെ തിരക്ക് നിയന്ത്രിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു. പോലീസ് പോലും ദേവസ്വം ഗാർഡുമാരുടെ സഹായം തേടിയാണ് നിയന്ത്രിച്ചിരുന്നതെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. അനന്തഗോപൻ അറിയിച്ചു. ഇതിന് പിന്നാലെയാണ് ഹൈക്കോടതി ഇടപെടലുണ്ടായത്.
Comments