കൊച്ചി: മകരവിളക്ക് ദിവസം സന്നിധാനത്ത് എത്തിയ ഭക്തരോട് ദേവസ്വം ബോർഡ് വാച്ചർ തീർത്തും മോശമായി പെരുമാറിയ സംഭവത്തിൽ ക്ഷോഭം പ്രകടിപ്പിച്ച് ഹൈക്കോടതി. ആരോപണ വിധേയനായ ദേവസ്വം ഗാർഡ് അരുൺ കുമാറിനെ ഹൈക്കോടതി സ്വമേധയാ കക്ഷി ചേർത്തു.
തീർത്ഥാടകരെ പിടിച്ചു തള്ളാൻ ആരാണ് ഇയാൾക്ക് അനുവാദം നൽകിയത്. തിരക്ക് നിയന്ത്രിക്കാൻ അനവധി മാർഗങ്ങളുണ്ട്. എന്നിട്ടും ഭക്തരുടെ ദേഹത്ത് സ്പർശിക്കാൻ ഇയാൾക്ക് എങ്ങനെ കഴിഞ്ഞുവെന്നും കോടതി ചോദിച്ചു.
പോലീസുകാരുൾപ്പെടെ മറ്റ് പലരും അവിടെ ഭക്തരെ നിയന്ത്രിച്ചിട്ടുണ്ട്. സന്നിധാനത്തുണ്ടായത് ബോധപൂർവ്വം ചെയ്ത സംഭവമല്ലെന്നായിരുന്നു സർക്കാർ കോടതിയിൽ പ്രതികരിച്ചത്. എന്നാൽ ഭക്തരോട് കാണിച്ച ഗാർഡിന്റെ രീതി ഒരു കാരണവശാലും നീതീകരിക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
ഈ പ്രവൃത്തി എങ്ങനെയാണ് ന്യായീകരിക്കാൻ കഴിയുന്നത്. മണിക്കൂറുകൾ ക്യൂ നിന്നാണ് ഭക്തർ സന്നിധാനത്ത് ദർശനത്തിനെത്തുന്നത്. അവരോട് പെരുമാറേണ്ടത് ഇപ്രകാരമാണോയെന്നും ഹൈക്കോടതി ചോദിച്ചു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും ഹൈക്കോടതി പരിശോധിച്ചു. വിഷയം അടുത്ത 24ന് വീണ്ടും പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.
ദേവസ്വം ഗാർഡായ അരുൺ കുമാർ യാതൊരു ദയാദാക്ഷിണ്യവുമില്ലാതെ ഭക്തരെ പിടിച്ചുതള്ളുന്ന ദൃശ്യങ്ങൾ മകരവിളക്ക് ദിവസം പുറത്തുവന്നിരുന്നു. ജനംടിവിയാണ് വിഷയം പൊതുജനശ്രദ്ധയിൽ കൊണ്ടുവന്നത്. തുടർന്ന് ഹൈക്കോടതി ഇടപെടുകയായിരുന്നു. ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, പി.ജി അജിത് കുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് വിഷയം പരിഗണിച്ചത്.
രാവിലെ വിഷയം പരിഗണിച്ചപ്പോൾ ശബരിമല സ്‌പെഷ്യൽ കമ്മീഷണറോടും ദേവസ്വത്തിനോടും കോടതി റിപ്പോർട്ട് തേടിയിരുന്നു. ഗാർഡിന്റെ വിശദാംശങ്ങൾ ഉൾപ്പെടെ അടങ്ങിയ റിപ്പോർട്ട് ഉച്ചയോടെ കോടതിക്ക് കൈമാറി. അപമര്യാദയായി പെരുമാറിയ വാച്ചർ അരുൺ കുമാറിനെതിരെ നടപടിയെടുത്തുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
ആരോപണ വിധേയനായ ദേവസ്വം ഗാർഡ് തിരുവിതാംകൂർ ദേവസ്വം ഗ്രൂപ്പിലെ ജീവനക്കാരനാണ്. ദേവസ്വം ജീവനക്കാരുടെ സിപിഎം സംഘടനയായ എംപ്ലോയീസ് കോൺഫഡറേഷനിലെ നേതാവുമാണ് അരുൺ കുമാർ.
Comments