വയനാട്: പ്രഖ്യാപനങ്ങളിൽ മാത്രമായി ഒതുങ്ങി മാനന്തവാടി മെഡിക്കൽ കോളേജിന്റെ വികസനം. രണ്ട്വർഷങ്ങൾക്ക് മുൻപാണ് വയനാട് ജില്ലാ ആശുപത്രിയുടെ പേരുമാറ്റി മെഡിക്കൽ കോളേജ് എന്ന് ബോർഡ് സ്ഥാപിച്ചത്. എന്നാൽ വികസന പ്രവർത്തനങ്ങൾ ആ ബോർഡിൽ മാത്രം ചുരുങ്ങിയെന്നാണ് ജനങ്ങളുടെ ആരോപണം.
വയനാട്ടിൽ രോഗികൾ വിദഗ്ധ ചികിത്സ ലഭിക്കാതെ മരണമടയുന്നത് തുടർക്കഥയാകുകയാണ്. മെഡിക്കൽ കോളേജ് സ്ഥാപിച്ചെങ്കിലും മതിയായ ചികിത്സ ലഭിക്കാൻ ചുരമിറങ്ങേണ്ട അവസ്ഥ തുടരുകയാണ്. മെഡിക്കൽ കോളേജായി ഉയർത്തിയെങ്കിലും കിടക്കകളുടെ എണ്ണമോ മറ്റ് ലാബ് സൗകര്യങ്ങളോ വർദ്ധിപ്പിച്ചിട്ടില്ല. കാത് ലാബിന് തുക അനുവദിച്ചെങ്കിലും പണിപൂർത്തിയാകാതെ കിടക്കുകയാണ്.
കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റ തോമസ് വിദഗ്ധ ചികിത്സ ലഭിക്കാതെയാണ് മരണപ്പെട്ടത്. ഇത് ആദ്യ സംഭവമല്ല. മതിയായ ചികിത്സ ലഭിക്കാതെ വയനാട്ടിൽ മരിച്ചത് നൂറുകണക്കിന് മനുഷ്യരാണ്.
മാനന്തവാടി മെഡിക്കൽ കോളേജിനെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് സജ്ജീകരണങ്ങൾ തയാറാക്കിക്കൊണ്ടിരിക്കുന്നു എന്നാണ് ആരോഗ്യമന്ത്രി സ്ഥിരം നൽകുന്ന മറുപടി. തവിഞ്ഞാൽ പഞ്ചായത്തിൽ അക്കാദമിക ബ്ലോക്ക് തുടങ്ങുന്നതിന് സ്ഥലം കണ്ടെത്തിയിട്ട് നാളേറെയായെങ്കിലും നിർമ്മാണത്തിൽ മറ്റൊരു പുരോഗതിയുമില്ല എന്നതാണ് വാസ്തവം.
Comments