ബീയ്ജിംഗ്: ലോകത്തെ ഏറ്റവും കൂടുതൽ ജനസംഖ്യയുളള രാജ്യം എന്ന ബഹുമതി ചൈനയ്‌ക്ക് ഉടൻ നഷ്ടപ്പെടും. ആറുപതിറ്റാണ്ടിന് ശേഷം ആദ്യമായി ചൈനയുടെ ജനസംഖ്യ കുറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തിറങ്ങിയത്.
2022-ന്റെ അവസാനത്തോടെ 1,411,750,000 ആയിരുന്നു ചൈനയിലെ ജനസംഖ്യ. മുൻവർഷത്തിൽ നിന്നും 850,000 കുറവാണിത്. ബെയ്ജിംഗിലെ നാഷണൽ ബ്യൂറോ ഓഫ് സറ്റാറ്റിസ്റ്റിക്‌സ് ശനിയാഴ്ചയാണ് ഈ റിപ്പോർട്ട്പുറത്തുവിട്ടത്.
വൺ ചൈൽഡ് പോളിസി കർശനമായി നടപ്പാക്കിയതാണ് ജനസംഖ്യ ഇടിവിന് പ്രധാനകാരണം. പുതുതായി ജനിക്കുന്ന കുട്ടികളുടെ എണ്ണം കുറഞ്ഞതോടെ രാജ്യത്ത് യുവാക്കളുടെ എണ്ണത്തിലും ഇടിവുണ്ടായി. രാജ്യത്ത് വയോധികരുടെ എണ്ണം വർധിച്ചതും പുതിയ പ്രതിസന്ധിയിലേക്കാണ് ചൈനയെ കൊണ്ട് എത്തിച്ചിരിക്കുന്നത്.
നിലവിലെ അസന്തുലിതാവസ്ഥ ചൈനയുടെ വളർച്ചയേയും ബാധിക്കുമെന്നാണ് കരുതപ്പെടുന്നത്. ഇത് മുൻകൂട്ടികണ്ട് ‘ത്രീ ചൈൽഡ് പോളിസി’ സർക്കാർ കൊണ്ടുവന്നിരുന്നു. എന്നാൽ ഈ പദ്ധതിയും വിചാരിച്ചരീതിയിൽ ഫലംകണ്ടില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
പുതിയ റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ ജനസംഖ്യ പുതിയ പ്രസവ ആനുകൂല്യങ്ങൾ ആവിഷ്‌കരിക്കാനാണ് സർക്കാർ ശ്രമം. ജനസംഖ്യാ നിയന്ത്രണങ്ങൾ ഒഴിവാക്കുന്നതിന് പുറമെ കൂടുതൽ കുട്ടികൾക്ക് ജന്മം നൽകുന്നതിന് പ്രസവ ക്യാഷ് ഇൻസെന്റീവ് നൽകാനും രാജ്യത്തെ വിവിധ നഗരങ്ങൾ പദ്ധതി പ്രഖ്യാപിച്ചതായാണ് റിപ്പോർട്ടുകൾ.
ഷെൻഷെൻ നഗരത്തിലെ ഹെൽത്ത് കമ്മീഷൻ പുറത്തുവിട്ട ഉത്തരവ് പ്രകാരം മൂന്നാമതായോ അതിന് ശേഷമോ കുട്ടി ജനിക്കുകയാണെങ്കിൽ, ആ ദമ്പതികൾക്ക് 19,000 യുവാൻ (2,28,690 രൂപ) ക്യാഷ് അലവൻസിന് അർഹതയുണ്ട്. കുട്ടിക്ക് മൂന്ന് വയസ്സ് തികയുന്നതുവരെ ഇത്തരത്തിൽ എല്ലാവർഷവും ആനുകൂല്യം ലഭിക്കും.
Comments