പാരീസ്: ഇറാനിലെ ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഫ്രാൻസിൽ തെരുവിലിറങ്ങി ആയിരങ്ങൾ. കഴിഞ്ഞ ദിവസം രാത്രി പാരീസിലെ ഈഫൽ ടവറിൽ മഹ്സ അമിനിക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ട് ‘സ്ത്രീ, ജീവിതം സ്വാതന്ത്ര്യം’ എന്ന മുദ്രാവാക്യം പ്രദർശിപ്പിക്കുകയും ചെയ്തു.
കൂടാതെ, കഴിഞ്ഞ ദിവസം ഫ്രാൻസിലെ സ്ട്രാസ്ബർഗ് നഗരത്തിലും ആയിരങ്ങൾ മാർച്ച് നടത്തി. ഇറാൻ സർക്കാരിനെ എതിർക്കുന്നവരെ വധശിക്ഷയ്ക്ക് വിധേയമാക്കുന്ന നടപടി നിർത്തലാക്കണമെന്നും പ്രോക്ഷഭക്കാർ പ്രഖ്യാപിച്ചു.
ഹിജാബ് നിയമം ലംഘിച്ചെന്ന് ആരോപിച്ച് മത പോലീസ് കസ്റ്റഡിയിലെടുത്ത മഹ്സ അമിനി എന്ന 22-കാരിയുടെ മരണത്തെ തുടർന്നാണ് ഇറാനിൽ പ്രക്ഷോഭങ്ങൾ ആരംഭിച്ചത്. മന:സാക്ഷിക്ക് നിരക്കാത്ത കൊലയ്ക്ക് പിന്നാലെ ലോകത്താകമാനമുള്ള മനുഷ്യാവകാശ പ്രവർത്തകർ വിമർശനവുമായി രംഗത്തുവന്നു. ഇറാൻ ഭരണകൂടം സ്വന്തം ജനങ്ങളെ ഭയക്കുന്നതിനാലാണ് ആളുകളെ തൂക്കിലേറ്റുന്നതെന്നാണ് യുഎൻ പ്രതികരിച്ചത്.
തുടർന്ന് ഇറാനിൽ ഹിജാബ് വലിച്ചെറിഞ്ഞും കത്തിച്ചും മുടി മുറിച്ചും സ്ത്രികൾ ഭരണകൂടത്തിനെതിരെ രംഗത്ത് വന്നു. എല്ലാ നഗരങ്ങളിലേക്കും പ്രക്ഷോഭം പടർന്നു. ലോകമെങ്ങുമുള്ള പ്രമുഖർ പ്രക്ഷോഭത്തിന് ഐക്യദാർഢ്യവുമായി അണിനിരന്നു. യൂറോപ്യൻ രാജ്യങ്ങളിലെയും അമേരിക്കയിലെയും ഇറാൻ എംബസിക്കു മുന്നിൽ വലിയ പ്രതിഷേധമുണ്ടായി.
പ്രക്ഷോഭത്തിന് നേരെ സൈന്യം നടത്തിയ വെടിവെയ്പ്പിൽ 250ലേറെ പേർ കൊല്ലപ്പെട്ടു. ആയിരങ്ങൾ തടവിലായി. സർവകലാശാലകളും വിദ്യാലയങ്ങളും വിട്ട് വിദ്യാർത്ഥികൾ തെരുവിലിറങ്ങി. ‘സ്ത്രീ, ജീവിതം, സ്വാതന്ത്ര്യം’ എന്ന മുദ്രാവാക്യം ലോകം ഏറ്റെടുത്തു. അഫ്ഗാൻ അടക്കമുള്ള ഇസ്ലാമിക രാജ്യങ്ങളിൽ പോലും ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങൾ അരങ്ങേറി.
Comments