ന്യൂഡൽഹി: പൊതുതിരഞ്ഞെടുപ്പിന് ശേഷിക്കുന്നത് 400 ദിവസങ്ങളാണെന്നും ഇനി ടോപ്പ് ഗിയറിലിടേണ്ട സമയമായെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങളെ സേവിക്കാൻ കഴിയുന്നതെല്ലാം ചെയ്യണം. നമുക്ക് ചരിത്രം കുറിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞതായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പ്രതികരിച്ചു.
പ്രധാനമന്ത്രിയുടെ വാക്കുകൾ ഒരേസമയം പ്രചോദനം നൽകുന്നതും സഞ്ചരിക്കേണ്ട പുതിയ പാതയിലേക്ക് നയിക്കുന്നതായിരുന്നുവെന്നും ഫഡ്നാവിസ് കൂട്ടിച്ചേർത്തു. ഏകഭാരതം ശ്രേഷ്ഠ ഭാരതമെന്ന കാഴ്ചപ്പാടിൽ ഓരോ ബിജെപി പ്രവർത്തകനും ജനങ്ങളെ സേവിക്കേണ്ടതുണ്ടെന്നും മോദി നിർദേച്ചതായി അദ്ദേഹം പറഞ്ഞു.
അതിർത്തി ഗ്രാമങ്ങളിലും മറ്റും മോർച്ചകൾ പോലെയുള്ള പ്രത്യേക പരിപാടികൾ നടപ്പിലാക്കണമെന്ന് മോദി നിർദേശിച്ചു. ഇതുവഴി കേന്ദ്രസർക്കാരിന്റെ വികസന പദ്ധതികൾ അതിർത്തികളിലെ ജനങ്ങളിലേക്ക് എത്തുമെന്ന് പ്രധാനമന്ത്രി ഓർമ്മിപ്പിച്ചതായി ഫഡ്നാവിസ് പ്രതികരിച്ചു.
18നും 25നും ഇടയിലുള്ള യുവാക്കൾ ഇന്ത്യയിൽ രാഷ്ട്രീയ ചരിത്രം കുറിക്കുന്നതിന് ഇതുവരെ സാക്ഷികളായിട്ടില്ല. മുൻ സർക്കാരുകളിൽ നിന്ന് നേരിടേണ്ടി വന്നതുപോലെയുള്ള അഴിമതിയോ തെറ്റായ പ്രവർത്തികളോ അവർ കണ്ടിട്ടില്ല. അതുകൊണ്ട് ബിജെപിയുടെ ഭരണമികവ് യുവാക്കൾ തിരിച്ചറിയേണ്ടതുണ്ടെന്നും മോദി നിർദേശിച്ചതായി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു.
ഏറ്റവും മോശം ഭരണത്തിൽ നിന്നും മികച്ച ഭരണമാതൃക സൃഷ്ടിച്ച ബിജെപിയെക്കുറിച്ച് ഓരോ യുവാക്കളും അറിയേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ഒരു രാഷ്ട്രീയ നേതാവിന്റെ വാക്കുകളായിരുന്നില്ല മോദിയുടെ വാക്കുകളിലുണ്ടായിരുന്നത്. മറിച്ച് ഒരു ഭരണകർത്താവായാണ് അദ്ദേഹം സംസാരിച്ചത്. കാരണം അദ്ദേഹത്തിന് പാർട്ടിയേക്കാൾ വലുതാണ് രാജ്യമെന്നും ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. ബിജെപിയുടെ ദേശീയ നിർവാഹക സമിതി യോഗം പുരോഗമിക്കവെ മുതിർന്ന നേതാക്കളുമായി നരേന്ദ്രമോദി നടത്തിയ രണ്ടാമത്തെ ഉന്നത തല യോഗത്തിലാണ് നിർദേശങ്ങളുണ്ടായത്.
Comments