തിരുവനന്തപുരം: ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷാ പരിശോധന കർശനമാക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ് ഇടയ്ക്കിടെ പറയുന്നുണ്ട്. എന്നാൽ പരിശോധന നടത്താനായി ആവശ്യത്തിന് ജീവനക്കാരോ, അടിസ്ഥാന സൗകര്യങ്ങളോ തന്റെ വകുപ്പിൽ ഉണ്ടോ എന്ന് മന്ത്രി അന്വേഷിക്കുന്നത് നന്നായിരിക്കും. ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്യുമ്പോൾ മാത്രം പരിശോധന എന്ന പ്രഹസനം നടത്തി ജനങ്ങളുടെ കണ്ണിൽ പൊടിയിടുകയാണ് വകുപ്പ് ചെയ്യുന്നതെന്ന് പരസ്യമായ രഹസ്യമാണ്.
സംസ്ഥാനത്തെ ആകെ 140 ഭക്ഷ്യസുരക്ഷ ഓഫീസർമാരാണ് ഉള്ളത്. ജില്ലയുടെ കാര്യം പരിശോധിച്ചാൽ കോഴിക്കോട് ആകെ വേണ്ട ഭക്ഷ്യ സുരക്ഷ ജീവനക്കാരുടെ എണ്ണം 40 ആണ്. എന്നാൽ ജില്ലയിൽ ഉള്ളത് ആകെ 14 ജീവനക്കാരാണ്. ജില്ലയിൽ കുറഞ്ഞത് 5,000 ലധികം ഹോട്ടലുകളുണ്ട്. മാത്രമല്ല പതിനായിരക്കണക്കിന് ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന കടകളുമുണ്ട്. കൂടുതൽ ഹോട്ടലുകൾ പ്രവർത്തിക്കുന്ന കോർപ്പറേഷൻ പരിധിയിലെ ജീവനക്കാരൻ കുറഞ്ഞത് പതിനായിരം സ്ഥാപങ്ങളിലെങ്കിലും പരിശോധന നടത്തണം.
പഞ്ചായത്ത് തലത്തിൽ പ്രവർത്തിക്കുന്ന ഒരു ഭക്ഷ്യ സുരക്ഷ ഓഫീസർക്ക് ചുരുങ്ങിയത് 12 പഞ്ചായത്തുകളുടെയെങ്കിലും ചുമതലയുണ്ട്. അതിനാൽ തന്നെ ജോലിഭാരം മൂലം പരിശോധനയും തുടർനടപടികളും പ്രഹസനമാണെന്ന് കണക്കുകൾ തന്നെ ചൂണ്ടിക്കാട്ടുന്നു. കൂടാതെ ഭക്ഷ്യ ലൈസൻസ്, പരാതികൾ എന്നിവ പരിഗണിക്കാൻ അസി. കമ്മീഷണർമാരേയും ആവശ്യത്തിന് നിയമിച്ചിട്ടില്ല.
പരിശോധനയ്ക്ക് പോകാനായി ജീവനക്കാർക്ക് ആവശ്യത്തിന് വാഹനങ്ങൾ പോലും ആരോഗ്യവകുപ്പ് സജ്ജീകരിച്ചിട്ടില്ല. അത്യാവശ്യ ഘട്ടത്തിൽ വാഹനം വാടകയ്ക്ക് എടുക്കേണ്ട ഗതികേടിലാണ് ജീവനക്കാർ.
Comments