ഗാന്ധിനഗർ : 1979-ന് ശേഷം ആദ്യമായി ഗുജറാത്തിലെ ബർദാ വന്യജീവി സങ്കേതത്തിൽ ഏഷ്യൻ സിംഹത്തെ കണ്ടെന്ന വിവരം പങ്കുവെച്ച് വനം വകുപ്പ്. പോർബന്തർ വന്യജീവി ഭാഗത്തിലെ മാധവ്പൂർ റേഞ്ചിലാണ് ഒക്ടോബറിൽ ആദ്യമായി സിംഹത്തെ കാണുന്നത്. മൂന്നു മാസത്തോളം തീരദേശ പ്രദേശങ്ങളിലും തരിശു ഭൂമിയിലുമായി ചെലവഴിച്ചതിന് ശേഷമാണ് ഇത് ബർദയിലേക്ക് കടന്നത്. ഒക്ടോബർ 29-ന് സിംഹത്തിന്റെ ചലനം മനസ്സിലാക്കുന്നതിനായി റേഡിയോ കോളർ ഘടിപ്പിച്ചിരുന്നു. ഗിർ വന്യജീവി സങ്കേതത്തിന്റെ ഉപദേശക സമിതി അംഗമായ രാജ്യസഭ അംഗം പരിമൾ നത്വാനി സിംഹത്തെ കുറിച്ച് വിശദമായ വിവരങ്ങൾ പങ്കുവെച്ചു. ജനുവരി 18-ന് മൂന്ന് മാസം പ്രായമുളള ആൺ സിംഹം ബർദയിലേക്ക് കടന്നതായി അദ്ദേഹം അറിയിച്ചു.
ബർദാ വന്യജീവി സങ്കേതത്തിലെ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ നിത്യാനന്ദ് ശ്രീവാസ്തവ ജർദയാണ് സിംഹത്തിന്റെ സാന്നിധ്യം കണ്ടെത്തിയതായി അറിയിച്ചത്. 1970 കാലഘട്ടം മുതൽ ബർദയിൽ ഇതിന് വേണ്ട മുന്നൊരുക്കങ്ങൾ നടത്തിയിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രദേശത്തെ സസ്യജാലങ്ങളുടെ വളർച്ച സസ്യഭുക്കുകളെ നിലനിർത്തുന്നതിന് ഗുണകരമായിട്ടുണ്ട്. കൂടാതെ ഇവിടുത്തെ ജലലഭ്യത മാംസഭുക്കുകളുടെ നിലനിൽപ്പിനും അനുയോജ്യമായി എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വളരെ നേരത്തെ തന്നെ ബർദ സിംഹങ്ങളുടെ രണ്ടാമത്തെ വാസയോഗ്യമായ സ്ഥലമെന്ന നിലയിൽ പേരെടുത്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
1979-ലാണ് വന്യജിവി സങ്കേതം സ്ഥാപിതമായത്. ഗുജറാത്തിലെ ഗിർ നാഷണൽ പാർക്കിൽ നിന്നും 100 കിലോമീറ്റർ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഗുജറാത്തിലെ വന്യജീവി സങ്കേതങ്ങളിൽ സിംഹങ്ങളുടെ രണ്ടാമത്തെ വലിയ സങ്കേതമായാണ് ഇതിനെ കണക്കാക്കുന്നത്. 2019-ലെ സെൻസസ് കണക്കുകൾ പ്രകാരം ഏകദേശം 674 സിംഹങ്ങളോളം ഗുജറാത്തിൽ വസിക്കുന്നുണ്ട്. ഇതിൽ 325 മുതൽ 350 വരെ 1,412 ചതുരശ്ര കിലോമീറ്റർ വ്യാപിച്ചു കിടക്കുന്ന ഗിർ വന്യജീവി സങ്കേതത്തിൽ വസിക്കുന്നു.
Comments