തിരുവനന്തപുരം: മദ്യപിക്കാൻ പണം കണ്ടെത്താനായി സുഹൃത്തിനൊപ്പം ഹോട്ടലിൽ ഭക്ഷ്യസുരക്ഷാ പരിശോധനയ്ക്കിറങ്ങി സസ്പെൻഷനിലായ സർക്കാർ ജീവനക്കാരൻ പിടിയിൽ. കാഞ്ഞിരംകുളം പാമ്പുകവല ഊറ്റുകുഴി സ്വദേശി ചന്ദ്രദാസ്, ഇയാളുടെ സുഹൃത്ത് ജയൻ എന്നിവരെയാണ് പോലീസ് പിടികൂടിയത്.
കഴിഞ്ഞ ദിവസം കാഞ്ഞിരംകുളത്താണ് സംഭവം. ഇവിടെയുള്ള ഹോട്ടലിലാണ് ആരോഗ്യവകുപ്പ് ജീവനക്കാരനെന്ന് പരിചയപ്പെടുത്തി ഇരുവരും പരിശോധന നടത്തിയത്. ഹോട്ടലിൽ വൃത്തിഹീനമായ സാഹചര്യമാണുള്ളതെന്നും അതിനാൽ 30,000 രൂപ പിഴയടയ്ക്കാനും ഹോട്ടലുടമയോട് ഇരുവരും നിർദേശിച്ചു. എന്നാൽ ഹോട്ടലുടമ ഇതിന് വിസമ്മതിക്കുകയായിരുന്നു. തുടർന്ന് ആയിരം രൂപ നൽകിയാൽ പ്രശ്നം ഒത്തുത്തീർപ്പാക്കമെന്ന് ചന്ദ്രദാസ് പറഞ്ഞു. ഇതിനും ഹോട്ടലുടമ തയ്യാറായില്ല. ഇതോടെ 500 രൂപ എങ്കിലും നൽകാൻ ഹോട്ടലുടമയോട് അപേക്ഷിക്കുകയായിരുന്നു.
500 രൂപയ്ക്കായി വിലപേശിയപ്പോഴാണ് ഹോട്ടലുടമയ്ക്ക് സംശയം തോന്നിയത്. തുടർന്ന് വ്യാജ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാരുടെ സഹായത്തോടെ തടഞ്ഞുവെക്കുകയായിരുന്നു. ഇതിനിടെ സുഹൃത്ത് ജയൻ അവിടെ നിന്നും രക്ഷപ്പെട്ടു. ഇയാളെ പിന്നീട് പോലീസ് പിടികൂടി.
കാഞ്ഞിരംകുളം സിഐ അജി ചന്ദ്രൻ നായരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ ജോലിക്ക് കൃത്യമായി ഹാജരാകാതെ മുങ്ങി നടന്നതിന്റെ പേരിൽ സസ്പെൻഷനിൽ ഉള്ള ഡിഎംഒ ഓഫീസിലെ ക്ലാസ് ഫോർ ജീവനക്കാരനാണ് ചന്ദ്രദാസ് എന്ന് കണ്ടെത്തി. മദ്യപിക്കാൻ പണം ഇല്ലാത്തതിനാലാണ് ഇത്തരത്തിലൊരു മാർഗം സ്വീകരിച്ചതെന്ന് ഇരുവരും ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Comments