ലക്നൗ: സമ്മതിദാന അവകാശമെന്നത് ജനാധിപത്യ പ്രക്രിയയിലെ ഏറ്റവും നിർണായകമായ ഒന്നാണെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ. തെറ്റായ ബട്ടൺ അമർത്തുന്നത് മാഫിയ രാജിലേക്കായിരിക്കും നയിക്കുക. എന്നാൽ ശരിയായ ബട്ടൺ ഞെക്കുന്നത് മെഡിക്കൽ കോളേജ് കെട്ടിപ്പടുക്കുന്നത് യാഥാർത്ഥ്യമാക്കുമെന്നും ജെ.പി നദ്ദ പറഞ്ഞു.
യുപിയിലെ ഗാസിയാബാദിലുള്ള ഐടിഐ ഗ്രൗണ്ടിൽ ജനങ്ങളെ അഭിസംബോധന ചെയ്യവേയായിരുന്നു നദ്ദയുടെ പ്രതികരണം. വികസനമെന്നാൽ ഹിറയാണ് (HIRA). എച്ച് എന്നാൽ ഹൈവേ, ഐ എന്നാൽ ഇന്റർനെറ്റ്, ആർ എന്നാൽ റെയിൽവേ, എ എന്നാൽ എയർവേസ് ആണെന്നും നദ്ദ പറഞ്ഞു.
കാശിയിൽ നിന്ന് ഇവിടേക്കെത്തിയപ്പോൾ കാണാൻ കഴിഞ്ഞ കാഴ്ച അവിശ്വസനീയമാണ്. ഇന്നത്തെ ഗാസിയാബാദ് ഒരുപാട് മാറിയിരിക്കുന്നു. വെറും ഒന്നരമണിക്കൂർ കൊണ്ടാണ് കാശിയിൽ നിന്ന് ഗാസിയാബാദിലേക്ക് എത്തിയത്. ഇത് സാധ്യമായത് ഇവിടുത്തെ ജനങ്ങൾ അവരുടെ വോട്ടുചെയ്യാനുള്ള അധികാരം കൃത്യമായി വിനിയോഗിച്ചതുകൊണ്ടാണെന്നും നദ്ദ പറഞ്ഞു.
യോഗി ആദിത്യനാഥ് സർക്കാരിന്റെ കീഴിൽ ഉത്തർപ്രദേശ് ഉയരങ്ങൾ കീഴടക്കുകയാണ്. അഖിലേഷ് യാദവ് ഭരിച്ചിരുന്നപ്പോൾ തട്ടിക്കൊണ്ടുപോകലുകളും ഭൂമി തട്ടിപ്പും മാഫിയാരാജും മാത്രമാണ് സംസ്ഥാനത്ത് നടന്നിരുന്നത്. പണമയച്ചാൽ അത് എത്തുന്നത് മറ്റെവിടെയെങ്കിലുമാവും. അതായിരുന്നു ഉത്തർപ്രദേശിലെ സ്ഥിതി. വലിയ ദ്വാരമുള്ള ഒരു പാത്രത്തിന് സമാനമായിരുന്നു അഖിലേഷ് സർക്കാർ. പിരിച്ചെടുത്ത പണം ഉപയോഗിച്ച് യുപിയിൽ ഒരു പ്രവൃത്തിയും അവർ ചെയ്തില്ലെന്നും നദ്ദ കുറ്റപ്പെടുത്തി. ബിജെപി സർക്കാർ വന്നതോടെ യുപിയിലെ ഓരോ സാധാരണക്കാരനും ആശ്വാസമായെന്നും അദ്ദേഹം പറഞ്ഞു.
Comments