ജയ്പൂർ: കൈക്കുഞ്ഞിനെ കടത്താൻ ശ്രമിച്ച യുവതി അറസ്റ്റിൽ. രാജസ്ഥാനിലെ ഉദയ്പൂറിലാണ് സംഭവം. നവജാത ശിശുവിനെ കടത്തിക്കൊണ്ട് പോയി രണ്ട് ലക്ഷം രൂപയ്ക്ക് വിൽക്കാൻ ശ്രമിക്കുന്നതിനിടെ യുവതി പിടിയിലാവുകയായിരുന്നു.
ഉദയ്പൂർ ജില്ലയിൽ കഴിഞ്ഞ കുറച്ചു നാളുകളായി ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾ തുടർച്ചയായി റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.
ആളൊഴിഞ്ഞ പരിസരത്ത് കൈക്കുഞ്ഞുമായി ഒരു യുവതി നിൽക്കുന്നു എന്ന വിവരം വ്യാഴാഴ്ചയാണ് സവീന പോലീസിന് ലഭിച്ചത്. ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ തിരച്ചിലിലാണ് ഇവരെ പിടികൂടിയത്.
പോലീസ് സംഭവ സ്ഥലത്ത് എത്തുമ്പോൾ കൈക്കുഞ്ഞുമായി നിൽക്കുകയായിരുന്നു യുവതി. കുഞ്ഞ് കരഞ്ഞിട്ടും യുവതി പാല് കൊടുക്കാനോ, കരച്ചിൽ നിർത്താനോ ശ്രമിച്ചില്ല. സംശയം തോന്നിയ പോലീസ് ഉടൻ തന്നെ യുവതിയെ കസ്റ്റഡിയുലെടുത്തു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇവർ ഞെട്ടിക്കുന്ന വിവരങ്ങൾ പങ്കുവെച്ചതെന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ വ്യക്തമാക്കി.
കുഞ്ഞിനെ 1,50,000 രൂപയ്ക്ക് തനിക്ക് ഒരാൾ വിറ്റതണെന്നും, താൻ 2,00,000 രൂപയ്ക്ക് മറ്റൊരാൾക്ക് വിൽക്കാൻ ശ്രമിക്കുകയായിരുന്നെന്നും യുവതി ചോദ്യം ചെയ്യലിൽ വ്യക്തമാക്കി. യുവതിക്കെതിരെ കേസ് രജിസറ്റർ ചെയ്ത് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
ഇവർക്ക് പിന്നിൽ കൂടുതൽ പേരുണ്ടോയെന്നും, കുട്ടികളെ കടത്തുന്ന സംഘങ്ങളെ കുറിച്ച് കൂടുതൽ അന്വേഷിക്കുമെന്നും പോലീസ് കൂട്ടി ചേർത്തു.
കുഞ്ഞിനെ സംസ്ഥാന ശിശുക്ഷേമ കാര്യാലയത്തിലേക്ക് മാറ്റിയിട്ടുണ്ട്. കുഞ്ഞിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അന്വേഷിക്കുകയാണെന്നും പോലീസ് അറിയിച്ചു.
Comments