മുംബൈ: ചൈന ഉയർത്തുന്ന വെല്ലുവിളികളെ പ്രതിരോധിക്കാനുള്ള കരുത്തുമായി ഐഎൻഎസ് വാഗിർ എത്തുന്നു. 23ന് മസഗോൺ ഷിപ്പ്യാഡിൽ നടക്കുന്ന ചടങ്ങിൽ ഐഎൻഎസ് വാഗിർ ഔദ്യോഗികമായി നാവികസേനയുടെ ഭാഗമാകും. പ്രതിരോധ മേഖലയിൽ ആത്മനിർഭർ ഭാരതിന്റെ ഭാഗമായി തദ്ദേശീയമായി നിർമ്മിച്ച അന്തർവാഹിനിയാണിത്. കാൽവരി ക്ലാസിൽപ്പെട്ട അഞ്ചാം തലമുറ അന്തർവാഹിനിയാണ് ഐഎൻഎസ് വാഗിർ.
ഐഎൻഎസ് വാഗിറിന്റെ നിർമ്മാണം പൂർണ്ണമായും മസഗോൺ ഷിപ്പ്യാർഡിലാണ് നടന്നത്. നാവികസേനയുടെ പ്രോജക്ട്-75ന്റെ ഭാഗമായാണ് ഈ അന്തർവാഹിനി നിർമ്മിക്കപ്പെട്ടത് . സമുദ്രോപരിതലത്തിലും അടിത്തട്ടിലും എതിരാളികളെ ഒരുപോലെ നേരിടാനും നിരീക്ഷണം, വിവരശേഖരണം, എന്നീ ദൗത്യങ്ങൾ പൂർത്തീയാക്കാനും വാഗിറിനാകും. ജലത്തിൽ അതിവേഗം സഞ്ചരിക്കാനാകുന്ന ആകൃതി, എതിരാളികളെ കൃത്യമായി ആക്രമിക്കാനുള്ള കഴിവ് എന്നീ സവിശേഷതകൾ പുതിയ വാഗിറിനുണ്ടെന്ന് നാവിക സേന വൃത്തങ്ങൾ വ്യക്തമാക്കി.
കാൽവരി ക്ലാസിൽപ്പെട്ട നാല് അത്യാധുനിക അന്തർവാഹിനികൾ നിലവിൽ നാവികസേനയ്ക്ക് സ്വന്തമാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ കാണപ്പെടുന്ന മാരകമായ സാൻഡ് ഫിഷിന്റെ പേരാണ് വാഗിർ. ആദ്യ വാഗിർ അന്തർവാഹിനി 1973 ഡിസംബർ മൂന്നിനാണ് നാവികസേനയുടെ ഭാഗമായത്. റഷ്യയിൽ നിർമ്മിച്ചവയായിരുന്നു ഇത് . 28 വർഷത്തെ സേവനത്തിന് ശേഷം 2001 ജൂൺ ഏഴിന് ഇത് ഡികമ്മീഷൻ ചെയ്തു.
Comments