ഇസ്ലാമാബാദ് : സാമ്പത്തിക മാന്ദ്യം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഐഎംഎഫുമായി ഓൺലൈൻ ചർച്ചയ്ക്കൊരുങ്ങി പാകിസ്താൻ. ചർച്ചകൾ അടുത്ത ആഴ്ചയിൽ ആരംഭിച്ചേക്കും. ഒമ്പതാമത് അവലോകന യോഗം പൂർത്തിയായതിന് ശേഷം പാകിസ്താൻ മോണിറ്ററി ബോഡിയ്ക്ക് ഔദ്യോഗിക ഇ-മെയിൽ അയച്ചിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയായതിന് ശേഷമാണ് മെയിൽ അയച്ചതെന്ന് സാമ്പത്തിക വിഭാഗത്തിലെ ഉദ്യോഗസ്ഥൻ പറഞ്ഞു. ഐഎംഎഫ് മിഷൻ ചീഫ് നഥാൻ പോർട്ടർ വരാനിരിക്കുന്ന ചർച്ചകളുടെ രൂപരേഖ സർക്കാരുമായി പങ്കു വച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
ഓൺലൈൻ ചർച്ചകൾ തിങ്കളാഴ്ച ആരംഭിക്കുമെന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ ഔദ്യോഗിക ചർച്ചയാണോ അനൗദ്യോഗിക ചർച്ചയാണോ നടക്കുകയെന്നത് വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ രണ്ടര മാസത്തിലധികമായി അനൗദ്യോഗിക ചർച്ചകൾ നടന്നു വരികയാണ്. വരാനിരിക്കുന്നത് ഔദ്യോഗിക ചർച്ചയിൽ ഉൾപ്പെടുമെങ്കിൽ പാകിസ്താന് ഇത് മുന്നോട്ടുളള ഒരു കുതിപ്പാവാം. വരുന്ന ദിവസങ്ങളിൽ ഐഎംഎഫുമായി ധാരണയിലെത്തിയില്ല എങ്കിൽ കടുത്ത പ്രതിസന്ധിയിലേക്കായിരിക്കും പാകിസ്താൻ എത്തുക. കേന്ദ്ര ബാങ്കിന്റെ വിദേശ നാണ്യത്തിന്റെ കുത്തനെയുളള ഇടിവാണ് പാകിസ്താൻ അടി പതറാൻ കാരണം.
അതേസമയം പാകിസ്താനിൽ ജനങ്ങൾ കൂടുതൽ പ്രതിസന്ധികൾ നേരിടുന്നത് സ്ഥിരം ചർച്ചാ വിഷയമാണ്. ഭക്ഷ്യവകുപ്പും മില്ലുകളും തമ്മിലുളള സ്വരച്ചേർച്ചയില്ലായ്മ സബ്സിഡിയുളള ധാന്യങ്ങൾ കുറയുന്നതിനിടയാക്കിയിരുന്നു. ഇസ്ലാമാബാദിലും റാവൽപിണ്ടിയിലുമായി മൂന്നിലധികം തവണ ഇതിനോടകം ധാന്യ വില കുതിച്ചുയർന്നു കഴിഞ്ഞു. ഇതിനു പുറമേ പാചകവാതകത്തിനായി പ്ലാസ്റ്റിക് ബാഗുകൾ ഉപയോഗിക്കണമെന്ന പാക് നടപടിയും നിരവധി വിമർശനങ്ങൾ നേരിട്ടിരുന്നു. അടുത്തിടെ പാകിസ്താനിൽ തൊഴിലില്ലായ്മ രൂക്ഷമാകുന്നതിന്റെ ചിത്രങ്ങൾ പ്രചരിച്ചിരുന്നു. ഇസ്ലാമാബാദ് പോലീസിലെ കോൺസ്റ്റബിൾ തസ്തികയിലേക്കുളള റിക്രൂട്ട്മെന്റിനായി എത്തിയ ഉദ്യോഗാർത്ഥികൾ നിലത്തിരുന്ന് പരീക്ഷ എഴുതുന്നതിന്റെ ചിത്രങ്ങളാണ് പുറത്തുവന്നത്. ചിത്രങ്ങൾ പ്രചരിച്ചതിന് പിന്നാലെ പാക് പ്രതിസന്ധികൾ വീണ്ടും ചർച്ചാ വിഷയമായിരുന്നു.
Comments