മധേപുര : സരസ്വതീപൂജയ്‌ക്ക് വിലക്കേർപ്പെടുത്തി മധേപുരയിലെ ബിപി മണ്ഡല് എഞ്ചിനീയറിംഗ് കോളേജ് അധികൃതർ . ഈ മാസം 26നാണ് സരസ്വതി പൂജ. എന്നാൽ സരസ്വതീ പൂജ നടത്താനാവില്ലെന്നാണ് കോളജ് പ്രിൻസിപ്പലിന്റെ ഉത്തരവ് . പൂജ നടത്താൻ വിദ്യാർത്ഥികൾ തീരുമാനിക്കുന്നുവെന്ന് അറിഞ്ഞയുടൻ രേഖാമൂലം ഉത്തരവിറക്കി വിലക്കേർപ്പെടുത്തി.
അനുമതിയില്ലാതെ ആരെങ്കിലും സരസ്വതി പൂജ നടത്തിയാൽ നിയമപ്രകാരം നിയമനടപടി സ്വീകരിക്കുമെന്നും പ്രിൻസിപ്പൽ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു. പ്രിൻസിപ്പൽ അരവിന്ദ് കുമാർ അമറിന് അപേക്ഷ നൽകി സരസ്വതി പൂജ സംഘടിപ്പിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും സരസ്വതീ വിഗ്രഹം സ്ഥാപിക്കാനോ,പൂജ നടത്താനോ പ്രിൻസിപ്പൽ അനുമതി നൽകിയില്ലെന്ന് വിദ്യാർത്ഥികൾ പറയുന്നു.
കോളേജിൽ സരസ്വതി പൂജ നടത്താൻ വിദ്യാർഥികൾ പലതവണ അനുമതി തേടിയിരുന്നെങ്കിലും മൂന്ന് ഹോസ്റ്റലുകളിലും വലിയ ഫോട്ടോ പതിപ്പിച്ച് ആരാധന നടത്താനാണ് ആദ്യം പ്രിൻസിപ്പൽ പറഞ്ഞത് . എന്നാൽ പിന്നീട് ഫോട്ടോ വയ്‌ക്കാനും വിസമ്മതിച്ചതോടെ വിദ്യാർഥികൾ സമരവുമായി രംഗത്തെത്തുകയായിരുന്നു.പൊതുസ്ഥലത്ത് ആരാധന നടത്തുന്നതുമായി ബന്ധപ്പെട്ട് ചുറ്റുമുള്ളവരുമായി തർക്കം വർദ്ധിക്കാൻ സാധ്യതയുണ്ട്. ഇത് കണക്കിലെടുത്ത് അനുമതി നൽകില്ലെന്നാണ് കോളേജ് അധികൃതരുടെ വാദം.
അതേസമയം സരസ്വതീ പൂജയ്‌ക്കിടെ കോളേജുകളിൽ ഡിജെ കളിച്ചാൽ സംഘാടകർക്കൊപ്പം സൗണ്ട് സിസ്റ്റം ഉടമയ്‌ക്കെതിരെയും എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് ജയിലിലേക്ക് അയയ്‌ക്കുമെന്ന് സമസ്തിപൂർ ജില്ലാ മജിസ്‌ട്രേറ്റ് യോഗേഷ് സിംഗ്, എസ്പി വിനയ് തിവാരി എന്നിവർ പറഞ്ഞു.
പൂജാ പന്തലുകളും എല്ലാ സെൻസിറ്റീവ് സ്ഥലങ്ങളും വിഗ്രഹ നിമജ്ജന സ്ഥലങ്ങളും നിരീക്ഷിക്കാൻ എല്ലാ പോലീസ് മേധാവികൾക്കും ജില്ലാ ഭരണകൂടം നിർദ്ദേശം നൽകി.
Comments