ന്യൂഡൽഹി : ഹിന്ദുത്വ ബിംബങ്ങളെ സിനിമകളിലൂടെയും മറ്റ് ദൃശ്യവൽക്കരണ മാധ്യമങ്ങളിലൂടെയും അപമാനിക്കില്ലെന്ന് ഉറപ്പ് വരുത്താൽ സെൻസർ ബോർഡ് രൂപികരിച്ച് ഹിന്ദു സന്യാസിമാർ.സനാതന ധർമ്മത്തെയും ഹിന്ദു ദൈവങ്ങളെയും അപമാനിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ രൂപീകരിച്ച സംവിധാനത്തിന് ‘ധർമ്മ സെൻസർ ബോർഡ്’ എന്നാണ് പേര്.
ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ നടന്ന മാഘ് മേളയിൽ സന്യാസിമാരും വിവിധ മേഖലകളിൽ നിന്നുള്ളവരും അടങ്ങിയ പത്ത് അംഗങ്ങൾ ചേർന്നാണ് പുതിയ സെൻസർ ബോർഡിന് രൂപം നൽകിയത്. അവിമുക്തേശ്വരാനന്ദ് സരസ്വതിയാണ് ‘ധർമ്മ സെൻസർ ബോർഡിന്റെ ചെയർമാൻ.മുതിർന്ന മാധ്യമപ്രവർത്തകൻ സുരേഷ് മച്ചാന്ദ, സുപ്രീംകോടതി അഭിഭാഷകൻ പി.എം. മിശ്ര, സ്വാമി ചക്രപാണി മഹാരാജ്, സിനിമ നടി മാനസി പാണ്ഡെ, യു.പി ഫിലിം ഡെവലപ്മെന്റ് ബോർഡ് വൈസ് പ്രസിഡന്റ് തരുൺ രതി, ക്യാപ്റ്റൻ അരവിന്ദ് സിങ് ബദുവാരിയ, സനാതന ധർമ വിദഗ്ധരായ പ്രീതി ശുക്ല, ഗാർഗി പണ്ഡിറ്റ്, ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ മുൻ ഡയറക്ടർ ധരംവീർ എന്നിവരാണ് ധർമ്മ സെൻസർ ബോർഡിലെ മറ്റ് 9 അംഗങ്ങൾ. ഈ പത്തംഗ സമിതി ചിത്രങ്ങൾ കണ്ട ശേഷമാണ് തീരുമാനങ്ങൾ സ്വീകരിക്കുന്നത്.
ഹിന്ദു ആചാരങ്ങളെ ലംഘിക്കുന്ന രീതിയിലുള്ള സീനുകൾ സിനിമയിൽ ഉൾപ്പെടുത്തുന്ന പ്രവണത ബോളിവുഡിൽ ഉൾപ്പെടെ കണ്ടുവരുന്നുണ്ട്. ഇതിന് അറുതി വരുത്തുക എന്നതാണ് സംഘടനയുടെ ലക്ഷ്യം.
ഹിന്ദു ദൈവങ്ങളെയും സംസ്കാരത്തെയും അപമാനിക്കുന്ന ദൃശ്യങ്ങളും സംഭാഷങ്ങളും സിനിമകളിലുണ്ടോയെന്ന് സെൻസർ ബോർഡ് പരിശോധിക്കും. അത്തരം ദൃശ്യങ്ങളും സംഭാഷണങ്ങളുമുള്ള സിനിമകൾ പ്രദർശിപ്പിക്കുന്നതിനെ എതിർക്കുകയും ചെയ്യുമെന്ന് അവിമുക്തേശ്വരാനന്ദ് സരസ്വതി പറഞ്ഞു
Comments