കൊച്ചി: സ്ത്രീകളെ ബഹുമാനിക്കുന്നത് പഴഞ്ചൻ രീതിയല്ലെന്ന് ഓരോ ആൺകുട്ടിയും മനസ്സിലാക്കണമെന്ന് ഹൈക്കോടതി. സ്ത്രീകളുടെ പൂർണ്ണ അനുമതിയില്ലാതെ അവരുടെ ശരീരത്തിൽ സ്പർശിക്കാൻ പാടില്ലെന്ന ബോധ്യം ആൺകുട്ടികൾ പഠിച്ചിരിക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.
കോളേജിലെ പെൺകുട്ടിയോട് മോശമായി പെരുമാറിയെന്ന് ആരോപിച്ച് പ്രിൻസിപ്പൽ സ്വീകരിച്ച അച്ചടക്ക നടപടിയെ ചോദ്യം ചെയ്ത് വിദ്യാർത്ഥി സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവ്. കൊല്ലത്തെ എഞ്ചിനിയറിങ് കോളേജിലായിരുന്നു സംഭവം. വിദ്യാർത്ഥി കുറ്റക്കാരനാണെന്ന് കോളേജിലെ ആഭ്യന്തരസമിതി കണ്ടെത്തിയിരുന്നു. തുടർന്നാണ് പ്രിൻസിപ്പൽ അച്ചടക്ക നടപടി സ്വീകരിച്ചത്. എന്നാൽ തന്റെ ഭാഗം കേൾക്കാതെയാണ് പ്രിൻസിപ്പൽ നടപടി സ്വീകരിച്ചതെന്ന് ആരോപിച്ചാണ് വിദ്യാർത്ഥി ഹൈക്കോടതിയെ സമീപിച്ചത്. പരാതിക്ക് പരിഹാരം കാണാൻ രണ്ട് ആഴ്ചയ്ക്കുള്ളിൽ സമിതി രൂപീകരിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
സ്കൂളുകളിലും കോളേജുകളിലും ലൈംഗിക അതിക്രമങ്ങൾ വർദ്ധിച്ചു വരികയാണെന്ന് നിരീക്ഷിച്ച കോടതി, ഇത് സംബന്ധിച്ച് ആഴത്തിൽ ചിന്തിക്കേണ്ട സമയമായെന്നും കൂട്ടിച്ചേർത്തു. ദുർബലരായ പുരുഷൻമാരാണ് സ്തീകളെ ഉപ്രദവിക്കാൻ ശ്രമിക്കുന്നത്. ആൺകുട്ടികളിൽ ചെറുപ്പം മുതൽ ലിംഗവിവേചന മനോഭാവം കണ്ടുവരുന്നുണ്ടെന്നും കോടതി പറഞ്ഞു.
നല്ല പെരുമാറ്റം പാഠ്യപദ്ധതിയുടെ കൂടെ ഉൾപ്പെടുത്തണമെന്ന് പറഞ്ഞ കോടതി വിധിയുടെ പകർപ്പ് ചീഫ് സെക്രട്ടറി, സിബിഎസ്ഇ, ഐസിഎസ്ഇ, ഉന്നത വിദ്യാഭ്യാസ സെക്രട്ടറി എന്നിവർക്ക് നൽകാനും നിർദ്ദേശിച്ചു.
Comments