കാബൂൾ: ദാരിദ്രവും തൊഴിലില്ലായ്മയും പിടിമുറുക്കിയ അഫ്ഗാനിസ്ഥാനിലെ എഴുപത് ശതമാനം പേർക്കും സ്വന്തമായി തിരിച്ചറിയൽ രേഖ ഇല്ല. അതിനാൽ അന്താരാഷ്ട്ര സംഘടനകൾ അടക്കം നൽകുന്ന സഹായങ്ങളിൽ നിന്ന് എഴുപത് ശതമാനം അഫ്ഗാനികളും പുറത്താണ്. ഇവരുടെ മരണം പോലും ഭരണകൂടങ്ങളുടെയോ സംഘടനകളുടെയോ രേഖകളിൽ ഉൾപ്പെടുന്നില്ല.
അന്താരാഷ്ട മാദ്ധ്യമവും സന്നദ്ധ സംഘടനയും ചേർന്ന് നടത്തിയ പഠനത്തിലാണ് ഈ കണക്ക് പുറത്ത് വന്നിരിക്കുന്നത്. നാൽപത് വയസ്സിന് മുകളിലുള്ളവർക്ക് പോലും പൗരൻ ആണെന്ന് തെളിയിക്കുന്നതിന് യാതൊരു രേഖയും ഇല്ലെന്നും അവർ പറയുന്നു.
അഫ്ഗാനിൽ തിരിച്ചറിയൽ രേഖകൾക്കായി അപേക്ഷ സമർപ്പിക്കേണ്ട ഓൺലൈൻ സംവിധാനം നിലച്ചിട്ട് കാലങ്ങളായി. അഫ്ഗാനിൽ തിരിച്ചറിൽ രേഖകൾ ലഭിക്കാൻ പണം നൽകണം. മുൻപ് 100 അഫ്ഗാനി(അഫ്ഗാൻ കറൻസി)ആയിരുന്ന ഫീസ് ഇന്ന് 300 അഫ്ഗാനിക്ക് മുകളിലാണ്.
കാബൂളിലെ പ്രധാന നഗരമായ ഫറാഹ്റുദ്ധിലാണെങ്കിൽ 25 ശതമാനം ജനങ്ങൾക്ക് മാത്രമാണ് ടാസ്കിറ (അഫ്ഗാൻ തിരിച്ചറിയൽ കാർഡ്) ഉള്ളത്. ടാസ്കിറയുള്ള സ്ത്രീകളുടെ ശതമാനം തീരെ കുറവാണ്. താലിബാൻ ഭരണത്തിന് കീഴിൽ ഇനി ഒരു തിരിച്ചറിയൽ രേഖ സ്വന്തമാക്കുക അഫ്ഗാനിലെ സ്ത്രീകൾക്ക് എളുപ്പവുമല്ല.
Comments