മാന്നാർ ; ഗുരുവായൂരപ്പനു പ്രവാസി മലയാളിയായ ബിസിനസ് പ്രമുഖന്റെ കാണിക്ക രണ്ട് ടൺ ഭാരമുള്ള വാർപ്പ് .ഇത് കണ്ണന് സമർപ്പിക്കുന്നതിനായി പരുമലയിൽ നിന്നും ഗുരുവായൂരിനു കൊണ്ടു പോയി.
മറ്റന്നാൾ ഇത് ഗുരുവായൂരിൽ സമർപ്പിക്കും. 1500 ലീറ്റർ പാൽ പായസം തയാറാക്കാൻ കഴിയുന്നതാണ് വാർപ്പ്. പ്രവാസി മലയാളിയായ ബിസിനസ് പ്രമുഖൻ തൃശൂർ ചേറ്റുവ സ്വദേശിയുമായ എൻ.ബി. പ്രശാന്ത് വഴിപാടായിട്ടാണ് വാർപ്പ് നിർമിച്ചു നൽകുന്നത്.
പരുമല ആർട്ടിസാൻസ് മെയ്ന്റനൻസ് ആൻഡ് ട്രഡീഷനൽ ട്രേഡിങ്ങിന്റെ ചുമതലയിൽ മാന്നാർ പരുമല പന്തപ്ലാതെക്കേതിൽ കാട്ടുംപുറത്ത് അനന്തൻ ആചാരി (67 ), മകൻ അനു അനന്തൻ എന്നിവരുടെ മേൽനോട്ടത്തിൽ നാൽപതോളം തൊഴിലാളികൾ ചേർന്നു നാലു മാസം കൊണ്ടാണ് 88 ഇഞ്ച് വ്യാസവും 24 ഇഞ്ച് ആഴവുമുള്ള ഭീമൻ നാലു കാതൻ വാർപ്പ് നിർമിച്ചത്.
ശബരിമല, ഏറ്റുമാനൂർ, പാറമേൽക്കാവ്, മലയാലപ്പുഴ തുടങ്ങി കേരളത്തിലെ പ്രസിദ്ധങ്ങളായ ക്ഷേത്രങ്ങളിലെ സ്വർണക്കൊടിമരങ്ങളുടെ മുഖ്യശിൽപിയാണ് അനന്തൻ ആചാരിയും മകൻ അനു അനന്തനും.
Comments