ചെന്നൈ: മുട്ട കയറ്റുമതിയിൽ റെക്കോർഡിട്ട് ഇന്ത്യ. ജനുവരി മാസം ഇന്ത്യ കയറ്റുമതി ചെയ്യുന്നത് 5 കോടിയുടെ മുട്ടയാണ്. ഒമാൻ, ഖത്തർ ഉൾപ്പടെയുള്ള മിഡിൽ ഈസ്റ്റേൺ രാജ്യങ്ങളാണ് ഇന്ത്യയിൽ നിന്നുള്ള മുട്ടകൾ കൂടുതലും വാങ്ങിയിരുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി, ലോകത്തെ മുൻനിര വിതരണക്കാരിൽ മുട്ട ഉൽപ്പാദനം കുറഞ്ഞതിനാൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു കൂടി ഇന്ത്യയ്ക്ക് ഓർഡർ ലഭിച്ചതോടെയാണ് റെക്കോർഡ് വില്പന രേഖപ്പെടുത്തിയിരിക്കുന്നത്.
സിംഗപ്പൂരിലേക്കും മറ്റ് ഏഷ്യൻ രാജ്യങ്ങളിലേക്കും മുട്ട കയറ്റുമതി ചെയ്തിരുന്ന മലേഷ്യയിൽ നിന്നാണ് ഇന്ത്യക്ക് അപ്രതീക്ഷിതമായി ഏറ്റവും വലിയ ഓർഡർ വന്നത്. മലേഷ്യ ആദ്യമായാണ് ഇന്ത്യയിൽ നിന്ന് വലിയ അളവിൽ മുട്ട വാങ്ങുന്നതെന്നും 2023-ന്റെ ആദ്യ പകുതിയിൽ മലേഷ്യയിലേക്കുള്ള ഇന്ത്യയുടെ മുട്ട കയറ്റുമതി ഊർജ്ജിതമാകുമെന്നും നാമക്കൽ ആസ്ഥാനമായുള്ള പൊന്നി ഫാംസ് പറഞ്ഞു. ഡിസംബറിൽ 50 ലക്ഷം മുട്ടകളാണ് മലേള്യയിലേയ്ക്ക് ഇന്ത്യ അയച്ചത്. ജനുവരിയിൽ 10 ദശലക്ഷവും ഫെബ്രുവരിയിൽ 15 ദശലക്ഷവും കയറ്റുമതി ചെയ്യും.
യുക്രെയ്ൻ- റഷ്യ യുദ്ധത്തെ തുടർന്ന് ഭക്ഷ്യവില ഉയർന്നതോടെ നിരവധി ചെറുകിട കർഷകർ ഉൽപ്പാദനം വെട്ടിക്കുറയ്ക്കാൻ നിർബന്ധിതരായി. വില റെക്കോർഡ് ഉയരത്തിലേക്ക് ഉയർന്നതോടെ മുട്ട വിതരണം ഉറപ്പാക്കാൻ, മലേഷ്യൻ കൃഷി-ഭക്ഷ്യസുരക്ഷാ മന്ത്രി മുഹമ്മദ് സാബു ഈ മാസം ആദ്യം ദക്ഷിണേന്ത്യൻ സംസ്ഥാനമായ തമിഴ്നാട്ടിലെ നാമക്കൽ സന്ദർശിച്ചിരുന്നു. വിപണിയിലെ വില കുറയ്ക്കാൻ ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി മലേഷ്യയെ സഹായിച്ചു. നവംബറിൽ 157 ദശലക്ഷം മുട്ടകളുടെ കുറവ് ഉണ്ടായപ്പോൾ ഡിസംബറിൽ ഇത് വെറും 10 ലക്ഷമായി കുറഞ്ഞുവെന്ന് മലേഷ്യ വ്യക്തമാക്കി.
Comments