പാലക്കാട്: ആർഎസ്എസ് കാര്യകർത്താവ് ശ്രീനിവാസൻ വധക്കേസ് കൊച്ചി എൻഐഎ കോടതിയിലേക്ക് മാറ്റി. എൻഐഎയുടെ അഭ്യർത്ഥന പ്രകാരമാണ് നടപടി. ഇത് സംബന്ധിച്ച് ഹൈക്കോടതി രജിസ്ട്രാർ ഉത്തരവിറക്കി.
പാലക്കാട് ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നിന്നാണ് കേസ് ട്രാൻസ്ഫർ ചെയ്തിരിക്കുന്നത്. കേസ് എറ്റെടുത്തതിനെ തുടർന്ന് എൻഐഎ കോടതി മാറ്റണമെന്ന് ആവശ്യപ്പെടുകയായിരുന്നു. പോലീസ് ഡിസംബർ 20-നാണ് കേസ് ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറിയത്.
കേസിൽ ഇതുവരെ 42 പേരാണ് അറസ്റ്റിലായത്. രണ്ട് തവണയായി കുറ്റപത്രവും സമർപ്പിച്ചിരുന്നു. പോപ്പുലർ ഫ്രണ്ട് റെയ്ഡിന് പിന്നാലെ അറസ്റ്റിലായ സംസ്ഥാന സെക്രട്ടറി സിഎ റൗഫ്, യഹിയ കോയ തങ്ങൾ എന്നിവർക്ക് ശ്രീനിവാസൻ കൊലപാതകത്തിൽ പങ്കുണ്ടെന്ന് കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നു.
2022 ഏപ്രിൽ 16-നാണ് ശ്രീനിവാസനെ മേലാമുറിയിലെ കടയിൽ കയറി വെട്ടിക്കൊലപ്പെടുത്തിയത്. മൂന്ന് ഇരുചക്ര വാഹനങ്ങളിലായി എത്തിയ ആറ് പേരാണ് അദ്ദേഹത്തെ വെട്ടി കൊലപ്പെടുത്തിയത്. ശ്രീനിവാസന്റെ തലയിൽ മാത്രം മൂന്ന് വെട്ടേറ്റിരുന്നു. ശരീരത്തിൽ പത്തോളം ആഴത്തിലുള്ള മുറിവുകളാണ് കണ്ടെത്തിയത്.
Comments