ന്യൂഡൽഹി : മദ്രാസ് ഐഐടി തദ്ദേശീയമായി വികസിപ്പിച്ച മൊബൈൽ ഓപ്പറേറ്റിങ് സിസ്റ്റമായ ഭരോസ് കേന്ദ്ര ഐടി മന്ത്രിയും വിദ്യാഭ്യാസ മന്ത്രിയുമായ ധർമേന്ദ്ര പ്രധാന്‍ പരീക്ഷിച്ചു. കേന്ദ്ര ടെലികോം മന്ത്രി അശ്വിനി വൈഷ്ണവും ചടങ്ങിൽ പങ്കെടുത്തു. ഭരോസിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഐടി മന്ത്രി അഭിനന്ദനങ്ങൾ അറിയിച്ചു.
‘ഭാരത് ഒഎസ്’ എന്ന പേരിലാണ് പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം അറിയപ്പെടുക. ഇതിന്റെ ചുരുക്ക പേരാണ് ‘ഭാരോസ്’. കേന്ദ്ര സർക്കാറിന്റെ ആത്മനിർഭർ ഭാരത് പദ്ധതിയുടെ ഭാഗമായാണ് ഇന്ത്യൻ നിർമ്മിത ഓപ്പറേറ്റിംഗ് സിസ്റ്റം വികസിപ്പിച്ചെടുക്കുന്നത്.
കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ സഹകരണത്തോടെ പ്രവർത്തിക്കുന്ന സംരംഭമായ ജൻഡ്കെ ഓപ്പറേഷൻസ് പ്രൈവറ്റ് ലിമിറ്റഡാണ് ഭാരത് ഒഎസിന്റെ നിർമ്മാതാക്കൾ. നിലവിലുള്ള ഓപ്പറേറ്റിംഗ് സിസ്റ്റത്തെക്കാൾ കൂടുതൽ സുരക്ഷിതമാണ് ഭാരോസ്. ഇതിനോടൊപ്പം തന്നെ ഉപഭോക്താവിന് ഫോണിനും ഓപ്പറേറ്റിംഗ് സിസ്റ്റത്തിന് മുകളിൽ കൂടുതൽ സ്വാതന്ത്ര്യവും നിയന്ത്രണവും ഭാരോസ് വാഗ്ദാനം ചെയ്യുന്നുണ്ട്.
സ്വകാര്യതയും സുരക്ഷയും ഉറപ്പാക്കുക, വിദേശ ഒ.എസുകളോടുള്ള ആശ്രയത്വം കുറയ്‌ക്കുക, തദ്ദേശീയ സാങ്കേതികവിദ്യകൾക്ക് പ്രചാരം നൽകുക എന്നിവയാണ് ലക്ഷ്യം. ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ കൂടെ ലഭ്യമാകുന്ന (ഡീഫോൾട്ടായി) ആപ്ലിക്കേഷനുകളൊന്നും ഭാരോസിൽ ഉണ്ടാവില്ലെന്നതാണ് സവിശേഷത. അതുകൊണ്ടുതന്നെ പരിചയമില്ലാത്ത അപ്പുകൾ ഉപയോഗിക്കേണ്ടിവരില്ല. ഉപഭോക്താക്കൾക്ക് ആവശ്യമുള്ളവമാത്രം തിരഞ്ഞെടുക്കാം.
ലോകത്തിലെ ഏറ്റവും വലിയ സ്മാർട്ട്ഫോൺ വിപണിയാണ് ഇന്ത്യ. അതുകൊണ്ടുതന്നെ ഭൂരിഭാഗം സ്മാർട്ട്ഫോണുകളും പ്രവർത്തിക്കുന്നത് ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ്. ആൻഡ്രോയ്ഡിന്റെ കുത്തക അവസാനിപ്പിക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്രത്തിന്റെ പുതിയ നീക്കം.
Comments