തിരുവനന്തപുരം : ‘ ഇത്രയും വലിയ തുക കയ്യിൽ വന്നാൽ തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാകും നൽകുക ‘ ഈ മാസം ആദ്യം മാദ്ധ്യമങ്ങൾക്ക് മുന്നിൽ യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോം പറഞ്ഞ വാക്കുകളാണിത് .ശമ്പള വര്‍ധനവ് ആവശ്യപ്പെട്ട് സര്‍ക്കാരിന് കത്ത് നല്‍കിയിട്ടില്ലെന്നും , പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്നുമായിരുന്നു അന്ന് ചിന്ത പറഞ്ഞത് .
എന്നാൽ വാദങ്ങളൊക്കെ പൊളിച്ചാണ് സർക്കാർ ഇപ്പോൾ ചിന്തയ്‌ക്ക് 8 ലക്ഷം രൂപയോളം കുടിശിഖ തുക അനുവദിച്ചിരിക്കുന്നത് .ചിന്ത ജറോമിന്റെ അഭ്യർഥനയെ തുടർന്നാണ് കുടിശിക അനുവദിച്ചത്. 2016 ഒക്ടോബറിലാണ് ചിന്ത ജറോമിനെ യുവജന കമ്മിഷൻ ചെയർപഴ്സണായി നിയമിച്ചത്. സേവന വേതന വ്യവസ്ഥകളിൽ അന്തിമ തീരുമാനം കൈക്കൊള്ളുന്നതുവരെ 50,000 രൂപ അഡ്വാൻസ് ശമ്പളമായി നിശ്ചയിച്ചു.
2018 മെയ് മാസം ചെയർപഴ്സന്റെ ശമ്പളം ഒരു ലക്ഷം രൂപയാക്കി. 2016 ഒക്ടോബർ മാസം മുതൽ 2018 മെയ് വരെയുള്ള ശമ്പളം ഒരു ലക്ഷം രൂപയായി പരിഗണിച്ച് കുടിശിക അനുവദിക്കണമെന്ന് കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ചിന്ത ജറോം സർക്കാരിനോട് ആവശ്യപ്പെട്ടു. രണ്ടു തവണ ആവശ്യം തള്ളിയെങ്കിലും ഒടുവിൽ ധനകാര്യ വകുപ്പ് അംഗീകാരം നൽകി.
സാമ്പത്തിക പ്രതിസന്ധിക്കിടയിൽ ചിന്ത ജെറോമിന് ശമ്പള കുടിശിക അനുവദിക്കാൻ ധനവകുപ്പ് അനുമതി കൊടുത്തത് വിവാദമായപ്പോൾ കുടിശിക വേണമെന്ന് താൻ സർക്കാരിനോട് ആവശ്യപ്പെട്ടില്ലെന്നായിരുന്നു ചിന്ത ജെറോം മാധ്യമങ്ങളോട് വ്യക്തമാക്കിയത്. ഇത്രയും തുക ഒരുമിച്ച് കിട്ടിയാൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നൽകുമെന്നും ചിന്ത വ്യക്തമാക്കിയിരുന്നു. അതുകൊണ്ട് തന്നെ ചിന്ത എന്നാണ് ഈ പണം ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നതെന്ന ചോദ്യം ഉന്നയിച്ചിരിക്കുകയാണ് സോഷ്യൽ മീഡിയ.
Comments