കോഴിക്കോട്: കോഴിക്കോട് കെഎസ്ആർടിസി ബസ് ടെർമിനൽ അപകടാവസ്ഥയിലെന്ന് മദ്രാസ് ഐഐടിയുടെ അന്തിമ റിപ്പോർട്ട്. 90-ശതമാനം തൂണുകൾക്കും ബലക്ഷയം സംഭവിച്ചിട്ടുണ്ട്. 80-ശതമാനം സ്ലാബുകളും തകർന്ന അവസ്ഥയിലാണ്. ബസ് ടെർമിനലിന്റെ അപകടാവസ്ഥ സംബന്ധിച്ച പഠന റിപ്പോർട്ട് ഗതാഗതമന്ത്രി ആന്റണി രാജുവിന് ഐഐടി അധികൃതർ കൈമാറി.
ടെർമിനൽ പൈലിങ്ങിന്റെ ബലവും പഠനവിധേയമാക്കിയിരുന്നു. ഒരോ തൂണിന്റെയും ബലക്ഷയം മാറ്റാൻ സിമന്റും നിശ്ചിത മിശ്രിതങ്ങളും ചേർത്ത് തൂണിനുള്ളിലേക്ക് നിറയ്ക്കേണ്ടിവരും. കെട്ടിടത്തിന്റെ അരികിലുള്ള ബലക്കുറവ് തൂണുകളെ ബാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ.
2015-ൽ 75 കോടി രൂപ ചെലവഴിച്ചാണ് ബസ് ടെർമിനൽ നിർമ്മിച്ചത്. കെട്ടിടത്തിന് ബലക്ഷയം ഉണ്ടെന്ന് പ്രാഥമികമായി കണ്ടെത്തിയിരുന്നു.
തുടർന്ന് ഐഐടി സ്ട്രക്ചറൽ വിഭാഗം മേധാവി പ്രൊഫ. അളകു സുന്ദരമൂർത്തിയാണ് അപകടാവസ്ഥ സംബന്ധിച്ച വിശദമായ പഠനം നടത്തിയത്. ഈ പഠന റിപ്പോർട്ടിലാണ് ഞെട്ടിപ്പിക്കുന്ന കണ്ടെത്തൽ. തൂണുകളുടെയും സ്ലാബുകളുടെയും ബലക്ഷയം മാറ്റാൻ 30 കോടിയിലധികം വേണ്ടിവരുമെന്നും റിപ്പോർട്ടിൽ പറയുന്നു.
Comments