ലക്നൗ: ദിവ്യാംഗരെ ശാക്തീകരിച്ച് അവരെ സമൂഹത്തിന്റെയും വികസനത്തിന്റെയും മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനാണ് യുപി സർക്കാർ മുൻഗണന നൽകുന്നതെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അതിനായി നിശ്ചയദാർഢ്യത്തോടെയാണ് സർക്കാർ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
വകുപ്പുതല ഉദ്യോഗസ്ഥർ അവർക്ക് ആവശ്യമായ സഹായങ്ങളും ഉചിതമായ ഉപകരണങ്ങളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. കൂടാതെ സർട്ടിഫിക്കറ്റുകൾ മുൻഗണനാടിസ്ഥാനത്തിൽ ലഭിക്കുമെന്നും യോഗി പറഞ്ഞു. ദിവ്യാംഗർക്ക് അർഹതപ്പെട്ട സർട്ടിഫിക്കറ്റുകൾ മുൻഗണനാടിസ്ഥാനത്തിൽ നൽകണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
ദിവ്യാംഗരുടെ എല്ലാ പ്രശ്‌നങ്ങളും അതിവേഗം തൃപ്തികരമായ രീതിയിൽ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി. ദിവ്യാംഗരായ ചിലർ അവരുടെ ആവശ്യങ്ങൾ മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചിരുന്നു. തുടർന്ന് നിർധനരായ വ്യക്തികൾക്ക് ട്രൈസൈക്കിളോ, മോട്ടോർ ഘടിപ്പിച്ച ട്രൈസൈക്കിളോ ഉടൻ വിതരണം ചെയ്യണമെന്ന് ഉദ്യോഗസ്ഥർക്ക് അദ്ദേഹം നിർദേശം നൽകി. മാനസിക വൈകല്യമുള്ളവർക്ക് സർട്ടിഫിക്കറ്റ് നൽകുന്നതിന് യാതൊരു തടസങ്ങളും ഉണ്ടാകരുതെന്നും യോഗി നിർദേശിച്ചിട്ടുണ്ട്.
ആരോടും അനീതി കാണിക്കരുതെന്നും റവന്യൂ, പോലീസ് സംബന്ധമായ എല്ലാ കാര്യങ്ങളും സുതാര്യതയോടെയും നീതിപൂർവമായും പരിഹരിക്കണമെന്നും യോഗി ആദിത്യനാഥ് നിർദേശിച്ചു. മറ്റൊരാളുടെ സ്വത്ത് ബലമായി ആരെങ്കിലും കൈയ്യേറിയാൽ നിയമനടപടി സ്വീകരിക്കുമെന്നും ദിവ്യാംഗരോട് അനുകമ്പയോടെ പെരുമാറണമെന്നും അവരെ സഹായിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
കൂടാതെ ഗുരുതരമായ രോഗങ്ങളുടെ ചികിത്സയ്‌ക്ക് ധനസഹായം ആവശ്യപ്പെട്ട നിരവധി പേരുടെ അഭ്യർത്ഥന പ്രകാരം എസ്റ്റിമേറ്റ് തയ്യാറായാലുടൻ അത് നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പണമില്ലാത്തതിനാൽ ആരുടെയും ചികിത്സ മുടങ്ങില്ലെന്നും യോഗി കൂട്ടിച്ചേർത്തു.
അതേസമയം പരിപാടിയിൽ എത്തിയ കുട്ടികളെ മുഖ്യമന്ത്രി ആശീർവദിച്ചതിനൊപ്പം അവർക്ക് പഠിക്കാനുള്ള പ്രോത്സാഹനമായി ചോക്ലേറ്റുകളും നൽകി.
Comments