പട്‌ന: ലൈംഗിക ചൂഷണം ഭയന്ന് ബസിൽ നിന്ന് ചാടി യുവതി. ബിഹാറിലെ പർണിയയിലാണ് നിർഭാഗ്യകരമായ സംഭവം നടന്നത്. ഓടിക്കൊണ്ടിരിക്കുന്ന ബസിൽ നിന്നായിരുന്നു ജനൽ വഴി യുവതി ചാടിയത്. ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തൊഴിൽ സംബന്ധമായ ആവശ്യത്തിനായി ബിഹാറിലെ വൈശാലിയിലേക്ക് പോയതായിരുന്നു 30-കാരിയായ അദ്ധ്യാപിക. അവിടെ നിന്നും തിരിച്ച് പശ്ചിമ ബംഗാളിലെ സിലിഗുരിയിലേക്ക് ബസ് കയറി. ഇതിനിടെ ഒരു ചെക്ക് പോസ്റ്റിലെത്തിയപ്പോൾ നാല് പുരുഷന്മാർ ബസിനുള്ളിലേക്ക് പ്രവേശിച്ചു. ഇവരുടെ പെരുമാറ്റത്തിൽ പന്തികേട് തോന്നിയ യുവതിക്ക് ഭയം തോന്നി. ലൈംഗികമായി ചൂഷണം ചെയ്യപ്പെടുമോയെന്ന് പേടിച്ച അദ്ധ്യാപിക രക്ഷപ്പെടാനായി ബസിന്റെ ജനലിലൂടെ ചാടുകയായിരുന്നു.
പിന്നീട് യുവതിയെ ബോധരഹിതയായി റോഡരികിൽ നിന്നും കണ്ടെത്തി. ബൈസി പോലീസ് സ്‌റ്റേഷൻ പരിധിയിലുള്ള ഹിജിലയിലാണ് യുവതി കിടന്നിരുന്നത്. തലയ്‌ക്ക് ഗുരുതരമായ പരിക്കേറ്റ യുവതിയുടെ കൈയ്യൊടിഞ്ഞിട്ടുണ്ടെന്നും ഡോക്ടർമാർ അറിയിച്ചു.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് ബസ് തിരിച്ചറിയാനുള്ള പരിശ്രമത്തിലാണ് പോലീസ്. അജ്ഞാതരായ നാല് യുവാക്കൾക്കെതിരെയും യുവതിയുടെ പരാതിപ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Comments