ന്യൂഡൽഹി: രാജ്യം ഇന്ന് 74-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ്. റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി ദേശീയ തലസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഇന്ന് നടക്കുന്ന പരേഡിന് ഏകദേശം 65,000 ആളുകളായിരിക്കും സാക്ഷ്യം വഹിക്കുക. ഡൽഹി പോലീസിന് പുറമെ അർദ്ധസൈനിക വിഭാഗവും എൻഎസ്ജിയും ഉൾപ്പെടുന്ന പരേഡിന് ആറായിരത്തോളം ജവാന്മാരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്. 150 ഓളം സിസിടിവി ക്യാമറകളുടെ സഹായത്തോടെ കർത്തവ്യ പാത നിരീക്ഷിക്കും.
റിപ്പബ്ലിക് ദിനാഘോഷത്തിന്റെ പ്രധാന ആകർഷണമായ പരേഡ് രാവിലെ 10 മണിക്ക് ഡൽഹിയിലെ കർത്തവ്യ പാതയിൽ ആരംഭിക്കും. സായുധ സേനയുടെയടക്കം പ്രദർശന മാർച്ചുകൾ, വിവിധ സംസ്ഥാന, കേന്ദ്ര വകുപ്പുകളിൽ നിന്നുള്ള ടാബ്ലോകൾ എന്നിവ പ്രദർശിപ്പിക്കും. ബോർഡർ സെക്യൂരിറ്റി ഫോഴ്സിന്റെ ഒട്ടക സംഘത്തിന്റെ ഭാഗമായുള്ള പരേഡിൽ ആദ്യ വനിതാ റൈഡർമാരും പങ്കെടുക്കും. സായുധ സേന, കേന്ദ്ര അർദ്ധസൈനിക സേന, ഡൽഹി പോലീസ്, നാഷണൽ കേഡറ്റ് കോർപ്സ്, എൻഎസ്എസ്, 19 സൈനിക പൈപ്പുകൾ, ഡ്രംസ് ബാൻഡുകൾ എന്നിവയിൽ നിന്നുള്ള 16 മാർച്ചിംഗ് സംഘങ്ങളാണ് പരേഡിലുള്ളത്. ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽ-സിസിയാണ് ഇന്ത്യയുടെ 74-ാം റിപ്പബ്ലിക് ദിനത്തിലെ മുഖ്യാഥിതി. ഇന്ത്യയുടെ റിപ്പബ്ലിക് ദിന മുഖ്യാതിഥിയായി ക്ഷണിക്കപ്പെടുന്ന ആദ്യത്തെ ഈജിപ്ഷ്യൻ നേതാവാണ് അദ്ദേഹം.
1950 ജനുവരി 26-നാണ് ഇന്ത്യയുടെ ഭരണഘടന പ്രാബല്യത്തിൽ വരുന്നത്. ധാരാളം നാൾവഴികൾ പിന്നിട്ട ഇന്ത്യയുടെ സ്വന്തം ഭരണഘടന, നിയമപരമായി പ്രാബല്യത്തിൽ വന്ന ദിവസമാണ് റിപ്പബ്ലിക് ദിനമായി ആഘോഷിക്കുന്നത്. 1949 നവംബർ 26 നാണ് ഇന്ത്യൻ ഭരണഘടന ആദ്യമായി അംഗീകരിക്കപ്പടുന്നത്. അതിനാൽ നവംബർ 26 ഭരണഘടനാ ദിനമായി ആചരിക്കുന്നു.
‘ജനക്ഷേമരാഷ്ട്രം’ എന്നാണ് റിപ്പബ്ലിക്ക് എന്ന വാക്കിന്റെ അർത്ഥം. ‘റെസ് പബ്ലിക്ക’ എന്ന ലാറ്റിൻ പദത്തിൽ നിന്നാണ് ഈ വാക്കുണ്ടായത്. പ്രത്യേക ഭരണഘടനയ്ക്ക് കീഴിൽ രാജ്യത്തെ ഭരണം നിർവ്വഹിക്കുന്നതിനുള്ള രാഷ്ട്രത്തലവനെ ജനങ്ങൾ തിരഞ്ഞെടുക്കുന്ന സമ്പ്രദായം നിലനിൽക്കുന്ന രാഷ്ട്രങ്ങളെയാണ് ‘റിപ്പബ്ലിക്ക്’ എന്ന് വിളിക്കുന്നത്.
Comments