ഡൽഹി: രാഹുൽ ഗാന്ധി നടത്തുന്ന ഭാരത് ജോഡോ യാത്ര സമാപിക്കാനിരിക്കെ പുതിയ യാത്രയുമായി കോൺഗ്രസ്. ഭാരത് ജോഡോ യാത്ര കോൺഗ്രസിന് ഗുണം ചെയ്യില്ലെന്ന് പൊതുജനങ്ങൾക്കിടയിൽ നിന്നും അഭിപ്രായം ഉയർന്നു കേൾക്കുമ്പോഴാണ് പുതിയ യാത്രയ്ക്ക് കോൺഗ്രസ് തുടക്കം കുറിക്കുന്നത്. ഹാത്ത് സേ ഹാത്ത് ജോഡോ യാത്രയ്ക്കാണ് തുടക്കമിടുന്നത്. നേരത്തെ, പാർട്ടി പ്രചാരണത്തിനായുള്ള ലോഗോ അനാച്ഛാദനം ചെയ്യുകയും പ്രചാരണത്തിന്റെ ഭാഗമായി വീടുതോറും വിതരണം ചെയ്യാൻ ബിജെപിക്കെതിരെ എട്ട് പേജുള്ള നോട്ടീസ് കോൺഗ്രസ് അടിച്ചിറക്കുകയും ചെയ്തിരുന്നു.
ഭാരത് ജോഡോ കൊണ്ട് തങ്ങളുടെ ജോലി അവസാനിക്കുന്നില്ലെന്ന് കോൺഗ്രസ് പറയുന്നു. ‘ഭാരത് ജോഡോ യാത്ര ജനുവരി 30 ന് അവസാനിക്കുമ്പോൾ, ജോലി അവസാനിച്ചുവെന്ന് അർത്ഥമാക്കുന്നില്ല. അതിനുശേഷവും യാത്രയുടെ ലക്ഷ്യം തുടരും. അതിനോടനുബന്ധിച്ച്, ഹാത്ത് സേ ഹാത്ത് ജോഡോ യാത്രയിലൂടെ രാജ്യത്തെ 6 ലക്ഷം ഗ്രാമങ്ങളിലേക്ക് കോൺഗ്രസ് പാർട്ടിയുടെയും രാഹുൽ ഗാന്ധിയുടെ സന്ദേശം ഞങ്ങൾ എത്തിക്കും’ എന്ന് ഓൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റി (എഐസിസി) മീഡിയ വിഭാഗം ചുമതലയുള്ള പവൻ ഖേര പറഞ്ഞു.
ഓരോ സംസ്ഥാനത്തിന്റെയും തലസ്ഥാനങ്ങളിൽ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും മഹിളാ പദയാത്ര എന്ന പേരിൽ പ്രചരണം നടത്തും. ഭാരത് ജോഡോ യാത്ര കൊണ്ട് മാത്രം കോൺഗ്രസിന് ജനപ്രീതി ലഭിക്കില്ല എന്നും ബിജെപിയുടെ വേരോട്ടം ഇല്ലാതാകില്ല എന്നുമുള്ള തിരിച്ചറിവിന്റെ പുറത്താണ് പുതിയ യാത്രകൾ. കശ്മീർ വിഷയത്തിലടക്കമുള്ള രാഹുലിന്റെ വിവാദ പരാമർശങ്ങൾ ജനങ്ങളിൽ പ്രതിഷേധം സൃഷ്ടിക്കുമ്പോഴാണ് പുതിയ യാത്രയുമായി കോൺഗ്രസ് വീടു കയറാൻ ഒരുങ്ങുന്നത്.
Comments