ന്യൂയോർക്ക്: സ്ത്രീകളോടുള്ള താലിബാന്റെ സമീപനത്തെ നിശിതമായി വിമർശിച്ച് ഐക്യരാഷ്‌ട്രസഭ. അഫ്ഗാനിസ്ഥാനിൽ യുഎൻ അംഗങ്ങൾ നടത്തിയ സന്ദർശനത്തിനു ശേഷമാണ് യുഎൻ നിലപാട് വ്യക്തമാക്കിയത്. 13-ാം നൂറ്റാണ്ടിൽ നിന്ന് 21-ാം നൂറ്റാണ്ടിലേക്ക് താലിബാനെ കൊണ്ടുവരാൻ മുസ്ലീം രാജ്യങ്ങൾ സഹായിക്കണമെന്നും യുഎന്നിന്റെ ഡപ്യൂട്ടി സെക്രട്ടറി ജനറൽ അമീന മുഹമ്മദ് വ്യക്തമാക്കി. താലിബാൻ നേതാക്കളുമായുള്ള കൂടിക്കാഴ്ചകളിലും അഫ്ഗാനിൽ സ്ത്രീകൾക്കും കുട്ടികൾക്കും എതിരായുള്ള താലിബാന്റെ നിലപാടിനെ മാറ്റാൻ പരമാവധി ശ്രമിക്കാറുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
ആറാം ക്ലാസിനപ്പുറം പെൺകുട്ടികളുടെ വിദ്യാഭ്യാസം വിലക്കുന്നതും സ്ത്രീകളുടെ അവകാശങ്ങൾ കവർന്ന് എടുക്കുന്നത് ജനങ്ങളോടുള്ള ദ്രോഹമാണെന്നും അമീന വ്യക്തമാക്കി. ദേശീയ, രാജ്യാന്തര സർക്കാരിതര സംഘടനകളിൽ പ്രവർത്തിക്കുന്നതിന് വനിതകൾക്ക് ഏർപ്പെടുത്തിയ വിലക്ക് നീക്കണമെന്ന് യോഗങ്ങളിൽ താലിബാനോട് ആവശ്യപ്പെട്ടു.
അടുത്തിടെയാണ് അഫ്ഗാനിസ്ഥാനിൽ പ്രവർത്തിക്കുന്ന എൻജിഒകളിലെ വനിതാ ജീവനക്കാർക്ക് താലിബാൻ ഭരണകൂടം വിലക്കേർപ്പെടുത്തിയത്. വസ്ത്രധാരണത്തിൽ ഇസ്ലാമിക രീതികൾ പിന്തുടരുന്നില്ലെന്നാരോപിച്ചായിരുന്നു നടപടി. ഇതിന് പിന്നാലെ രാജ്യത്തെ ദുരിതാശ്വാസ പ്രവർത്തനങ്ങളെ നീക്കം ഗുരുതരമായാണ് ബാധിച്ചത്. നേരത്തെ സർവകലാശാലകളിൽ വിദ്യാർത്ഥിനികൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു.
2021 ഓഗസ്റ്റിലാണ് താലിബാൻ അഫ്ഗാനിസ്ഥാനിൽ വീണ്ടും അധികാരം പിടിച്ചെടുത്തത്. അധികാരത്തിലേറിയപ്പോൾ സ്ത്രീ സ്വാതന്ത്ര്യത്തിനും കുട്ടികളുടെ അവകാശങ്ങൾക്കും ആകും മുൻഗണനയെന്ന് പറഞ്ഞിരുന്നെങ്കിലും വാഗ്ദാനങ്ങൾ കാറ്റിൽ പറത്തുന്ന അവസ്ഥയാണ് ഉണ്ടായത്. അഫ്ഗാനിസ്ഥാനിൽ പിന്നീട് സ്ത്രീകൾക്ക് വലിയ നിയന്ത്രണങ്ങളാണ് കൊണ്ടുവന്നത്.
വനിതാ തൊഴിലാളികൾക്ക് നിരോധനം ഏർപ്പെടുത്തുകയും ഹൈസ്‌കൂൾ വിദ്യാഭ്യാസം നിഷേധിച്ചും സ്ത്രീകളെയും കുട്ടികളെയും അടിച്ചമർത്തുന്ന സാഹചര്യമാണുണ്ടായത്. പൊതുവിടങ്ങളിൽ സ്ത്രീകൾ ശരീരം മുഴുവൻ മറയ്‌ക്കുന്ന തരത്തിലുള്ള വസ്ത്രം മാത്രമേ ധരിക്കാവൂ എന്നും താലിബാൻ ഭരണകൂടം ഉത്തരവിട്ടിരുന്നു.
താലിബാന്റെ സ്ത്രീവിരുദ്ധ നയങ്ങൾക്കെതിരെ അമേരിക്ക രംഗത്തെത്തിയിരുന്നു. മനുഷ്യത്വ രഹിതമായ നിയന്ത്രണങ്ങൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് അമേരിക്ക ഐക്യരാഷ്‌ട്ര സഭയെ സമീപിച്ചിരുന്നു. എന്നാൽ അഫ്ഗാൻ മണ്ണ് മതപരമായ വിശ്വാസങ്ങളിലാണ് പ്രവർത്തിക്കുന്നതെന്നും അതിൽ കൈകടത്താൻ അനുവദിക്കില്ലെന്നുമായിരുന്നു താലിബാന്റെ മറുപടി.
Comments