ന്യൂഡൽഹി: തലസ്ഥാനത്ത് ആയിരകണക്കിന് ജനങ്ങളാണ് റിപ്പബ്ലിക് ദിനാഘോഷത്തിൽ
പങ്കെടുത്തത്. തണുപ്പിനെ അതിജീവിച്ച് കർത്തവ്യപഥിന് ചുറ്റുമുള്ള ഇരിപ്പിടങ്ങളിൽ നിന്ന് ജനങ്ങൾ പരേഡ് കണ്ടു. ദശലക്ഷക്കണക്കിന് ആളുകളാണ് ടെലിവിഷനിലൂടെയും രാജ്യത്തിന്റെ റിപ്പബ്ലിക് ദിനാഘോഷം ആസ്വാദിച്ചത്.
സൈനികവും സാംസ്‌കാരികവും വൈവിധ്യവുമാർന്ന വിവിധ കലാരൂപങ്ങൾ പരേഡിനിടെ പ്രദർശിപ്പിച്ചു. സ്വാതന്ത്ര്യത്തിന് ശേഷം രാജ്പഥ് എന്നും ബ്രിട്ടീഷ് കൊളോണിയൽ ഭരണകാലത്ത് കിംഗ്‌സ് വേ എന്നും അറിയപ്പെട്ടിരുന്ന
സ്ഥലം കഴിഞ്ഞ വർഷം സെപ്റ്റംബറിൽ പുനർനാമകരണം ചെയ്തതോടെ കർത്തവ്യപഥ് എന്നാണ് അറിയപ്പെടുന്നത്.
മാർച്ചിംഗ് ബാൻഡുകളുടെ അകമ്പടിയോടെ സൈനികർ , അതിർത്തിസേനാംഗങ്ങൾ, പോലീസ് സേന എന്നിവരാണ് രാഷ്‌ട്രപതി ദ്രൗപദി മുർമുവിനെ വേദിയിലേക്ക് വരവേറ്റത്. ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽ-സിസിയായിരുന്നു ചടങ്ങിൽ മുഖ്യാതിഥി. അറബ് രാജ്യത്തിന്റെ സായുധ സേനയിൽ നിന്നുള്ള 144 സൈനികരും റിപ്പബ്ലിക് ദിനാഘാഷത്തിൽ പങ്കെടുത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ്, സേനാ മേധാവികൾ എന്നിവരും പരേഡിന്റെ ഭാഗമായിരുന്നു. സൈനിക സംഘങ്ങളിൽ കൂടുതലും സ്ത്രീകൾ പങ്കെടുത്തത് ശ്രദ്ധേയമായി. രാജ്യത്തിന്റെ വൈവിധ്യം പ്രദർശിപ്പിക്കുന്ന തരത്തിൽ രൂപകൽപ്പന ചെയ്ത ടാബ്ലോകളാണ് ഓരോ സംസ്ഥാനങ്ങളും പ്രദർശിപ്പിച്ചത്. സ്ത്രീ ശക്തീകരണം പ്രമേയമാക്കിയാണ് ടാബ്ലോകൾ അവതരിപ്പിച്ചത്.
Comments