ബെംഗളൂരു: ജനുവരി 28-ന് കർണാടക സന്ദരർശിക്കാനൊരുങ്ങി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഹുബ്ബള്ളി-ധാർവാഡ്, ബെലഗാവി എന്നിവിടങ്ങളിലെ വിവിധ പരിപാടികളിലും ബിജെപി സംഘടിപ്പിക്കുന്ന റോഡ് ഷോയിൽ പങ്കെടുക്കുന്നതിനുമാണ് ആഭ്യന്തര മന്ത്രി കർണാടകയിലെത്തുന്നത്. ബിജെപി ശക്തി കേന്ദ്രമായ കിറ്റൂർ-കർണാടക(മുംബൈ-കർണാടക) മേഖലയിലും അദ്ദേഹം സന്ദർശനം നടത്തും. ഒരു മാസത്തിനിടെ സംസ്ഥാനത്ത് അമിത്ഷാ നടത്തുന്ന രണ്ടാമത്തെ സന്ദർശനമാണിത്.
പാർട്ടിയുടെ പ്രവർത്തനത്തിന് ശക്തി പകരാനും വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 150 സീറ്റുകൾ നേടുക എന്ന ലക്ഷ്യം കൈവരിക്കാനും അമിത് ഷായുടെ സന്ദർശനം ബിജെപിയെ സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മെയ് മാസത്തോടെ വോട്ടെടുപ്പ് നടത്തി വീണ്ടും അധികാരത്തിൽ വരാൻ കഴിയുമെന്ന് ബിജെപി പ്രതീക്ഷിക്കുന്നു. ജനുവരി 27-ന് അമിത് ഷാ ഹുബ്ബള്ളിയിൽ എത്തും. ജനുവരി 28-ന് രാവിലെ രണ്ട് പരിപാടികളാണ് നിശ്ചയിച്ചിട്ടുള്ളത്. ബിവിബി കോളേജിന്റെ 75-ാം വാർഷികാഘോഷത്തിന്റെ ഉദ്ഘാടനം, ധാർവാഡിൽ ഫോറൻസിക് സയൻസ് ലബോറട്ടറിയുടെ തറക്കല്ലിടൽ എന്നിവ അമിത് ഷാ നിർവ്വഹിക്കും.
കുന്ദഗോളിൽ നടക്കുന്ന ബിജെപിയുടെ വിജയ സങ്കൽപ യാത്രയിൽ അമിത് ഷാ പങ്കെടുക്കുമെന്ന് കർണാടക ബിജെപി ജനറൽ സെക്രട്ടറി മഹേഷ് തെങ്കിങ്കൈ പറഞ്ഞു. ഏകദേശം 300 വർഷം പഴക്കമുള്ള കുന്ദഗോളിലെ പുരാതന ശംബുലിംഗേശ്വര ക്ഷേത്രത്തിലും അദ്ദേഹം ദർശനം നടത്തും. കുന്ദഗോളിലെ വാർഡ് നമ്പർ 7-ലും ബൂത്ത് നമ്പർ 50-ലും പോയി അവിടെ ചുവർ പെയിന്റിംഗ് നടത്തി വിജയ സങ്കൽപ യാത്രയ്‌ക്ക് തുടക്കം കുറിക്കും. ലഘുലേഖ വിതരണവും അംഗത്വ യജ്ഞവും നിർവ്വഹിക്കും. ശേഷം, ‘ജനസങ്കൽപ യാത്ര’യുടെ ഭാഗമായ റാലിയിൽ പങ്കെടുക്കുമെന്നും മഹേഷ് തെങ്കിങ്കൈ വ്യക്തമാക്കി.
Comments