തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ ഖജനാവ് മാത്രമല്ല, ഒന്നാം പിണറായി സർക്കാരിന്റെയും ഖജനാവ് കാലിയായിരുന്നെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടുമായി ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻറ് ടാക്സേഷൻ. 2016-മുതൽ 2021-വരെ കേരളം കൈവരിച്ച സാമ്പത്തിക വളർച്ച വെറും രണ്ട് ശതമാനം മാത്രമാണ്. നികുതി സമാഹരണത്തിൽ കേരളം ഏറെ പിന്നിലാണെന്ന ആശങ്കയും റിപ്പോർട്ട് പങ്കുവെക്കുന്നു.
സാമ്പത്തിക വളർച്ച 19- സംസ്ഥാനങ്ങളുടെ ശരാശരിയെടുത്താലും 6.3 ശതമാനം ആണ്. കേന്ദ്ര ഗ്രാൻറ് അടക്കം എല്ലാ വരുമാനങ്ങളും ഉൾപ്പെടുത്തിയുള്ള റവന്യു വരവിലും കേരളം ദേശീയ ശരാശരിയിലും പിന്നിൽ പോയിരിക്കുകയാണ്. പതിനാറാം സ്ഥാനമാണ് ഇതിൽ കേരളത്തിലുള്ളത്. ഹരിയാനയും,ജാർഖണ്ഡും, ചത്തീസ്ഗഢും, ഗുജറാത്തും വരെ കേരളത്തെക്കാൾ മുന്നിലാണുള്ളത്.
പിണറായി വിജയൻ ഭരിച്ചിരുന്ന ആദ്യ അഞ്ച് വർഷക്കാലം നികുതി വളർച്ചയിൽ കേരളം രാജ്യത്ത് ഏറ്റവും പിന്നിൽ പോയിരുന്നെന്ന് റിപ്പോർട്ടിൽ പറയുന്നു. മുപ്പത്തിരണ്ട് പേജുള്ള റിപ്പോട്ടിൽ ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ധനകാര്യ രംഗം നേരിട്ട തിരിച്ചടികൾ ചൂണ്ടികാണിക്കുന്നുണ്ട്.
19- സംസ്ഥാനങ്ങളെ താരതമ്യം ചെയ്താണ് ഇൻസ്റ്റിറ്റ്യൂട്ട് പഠനം നടത്തിയിരിക്കുന്നത്. സംസ്ഥാന സർക്കാറിന്റെ സാമ്പത്തിക കാര്യങ്ങൾക്കുള്ള ഗവേഷണ സ്ഥാപനമാണ് ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻറ് ടാക്സേഷൻ. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്ത സ്ഥാപനമാണ് ഇത്.
ഖജനാവിലെ പണം ചെലവഴിക്കുന്ന കാര്യത്തിൽ രാജ്യത്ത് തന്നെ ഒന്നാമതാണ് കേരളം. 90.39 ശതമാനമാണ് റവന്യു ചെലവ്. പശ്ചിമബംഗാളാണ് തൊട്ടുപിന്നിലുള്ളത്.
2021-ൽ ഒന്നാം പിണറായി സർക്കാർ കാലാവധി പൂർത്തിയാകുമ്പോൾ 3,08,386 കോടിയാണ് സംസ്ഥാനത്തിന്റെ കടമെന്നും റിപ്പോർട്ടിൽ പറയുന്നു.
Comments