ഡൽഹി: ക്ഷേത്ര ഭരണം വിശ്വാസികൾക്ക് നൽകി കൂടെയെന്ന് സുപ്രീംകോടതി നിരീക്ഷണം. ആന്ധ്രയിലെ അഹോബിലം ക്ഷേത്ര ഭരണം കൈകാര്യം ചെയ്യുന്നതിനായി എക്‌സിക്യുട്ടീവ് ഓഫീസറെ സർക്കാർ നിയോഗിച്ചിരുന്നു. എന്നാൽ, സർക്കാർ നടപടി ഹൈക്കോടതി തള്ളി. ഇതിനെതിരെ ആന്ധ്രാ സർക്കാർ നൽകിയ ഹർജിയാണ് ഇപ്പോൾ സുപ്രീം കോടതിയും തള്ളിയിരിക്കുന്നത്.
ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അദ്ധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. സർക്കാർ എന്തിനാണ് ക്ഷേത്ര ഭരണത്തിൽ ഇടപെടുന്നതെന്നും ക്ഷേത്ര ഭരണം വിശ്വാസികൾക്ക് നൽകികൂടെ എന്നുമാണ് ആന്ധ്ര സർക്കാരിനോട് കോടതി ചോദിച്ചത്. തമിഴ് നാട്ടിലുള്ള അഹോബിലം മഠത്തിന്റെ ക്ഷേത്രം ആന്ധ്രയിലാണ്. ഈ കാരണം ചൂണ്ടിക്കാട്ടിയാണ് ഭരണം ഏറ്റെടുക്കാൻ സർക്കാർ ഉത്തരവിറക്കിയത്.
എന്നാൽ, മഠം തമിഴ്‌നാട്ടിലും ക്ഷേത്രം ആന്ധ്രയിലുമായതിനാൽ ക്ഷേത്രഭരണത്തിനുള്ള മഠത്തിന്റെ അവകാശം നഷ്ടമാകില്ലെന്ന് ഹൈക്കോടതി വിധിക്കുകയായിരുന്നു. ഇതിനെതിരെയാണ് സർക്കാർ അപ്പീൽ നൽകിയത്. അഹോബിലം മഠത്തിനുവേണ്ടി സീനിയർ അഭിഭാഷകൻ സതീഷ് പ്രസരൻ, അഭിഭാഷകരായ സി. ശ്രീധരൻ, പി. ബി സുരേഷ്, വിപിൻ നായർ എന്നിവരാണ് സുപ്രീംകോടതിയിൽ ഹാജരായത്. ദേവസ്വം ബോർഡിന്റെയും സർക്കാരിന്റെയും ഭരണത്തിൽ നിന്ന് കേരളത്തിലെ ക്ഷേത്രങ്ങളെ മോചിപ്പിക്കണമെന്ന് വിശ്വാസി സമൂഹം ആവശ്യപ്പെടുമ്പോഴാണ് അഹോബിലം ക്ഷേത്രവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ സുപ്രധാന നിരീക്ഷണങ്ങൾ വന്നിരിക്കുന്നത്.
Comments