ന്യൂഡൽഹി: ഇന്ത്യയുടെ പ്രഥമ സൗര ഗവേഷണ പദ്ധതിയായ ആദിത്യ എൽ1 വിക്ഷേപണത്തിന് തയ്യാറെടുക്കുന്നു. ഈ വർഷം പകുതിയോടെ ആദിത്യ എൽ1 സജ്ജമാകുമെന്ന് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സഘടനയായ ഇസ്രോയുടെ ചെയർമാൻ എസ്. സോമനാഥ് അറിയിച്ചു.
ആദിത്യ-എൽ 1ന് ആകെ ഏഴ് പേയ്ലോഡുകളുണ്ട്. ഇതിൽ ആദ്യത്തെ പേയ്ലോഡായ വിസിബിൾ എമിഷൻ ലൈൻ കൊറോണഗ്രാഫ് ആണ് ഇപ്പോൾ സജ്ജമായിരിക്കുന്നത്. ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്‌ട്രോഫിസിക്‌സ് തയ്യാറാക്കിയ ഈ പേയ്ലോഡ് നിലവിൽ ഇസ്രോയ്‌ക്ക് കൈമാറിക്കഴിഞ്ഞു. ശേഷിക്കുന്ന ആറ് പേയ്ലോഡുകൾ ഇസ്രോയും മറ്റ് ശാസ്ത്ര സ്ഥാപനങ്ങളും ചേർന്ന് നിർമ്മിക്കുമെന്നും എസ്. സോമനാഥ് അറിയിച്ചു.
ഭൂമിയിലും സമീപ ചുറ്റുപാടുകളിലും സൂര്യൻ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് അറിയേണ്ടത് വളരെ പ്രധാനപ്പെട്ടതാണ്. ഇക്കാര്യം കൃത്യമായി രേഖപ്പെടുത്താൻ ആദിത്യ-എൽ1ന് കഴിയുമെന്നാണ് പ്രതീക്ഷ. ഇതിനായി ആദിത്യ എൽ1നെ ഭൂമിയിൽ നിന്നും 800 കിലോമീറ്റർ ദൂരെയുള്ള ഭ്രമണപഥത്തിലേക്ക് വിക്ഷേപിക്കും. സൗര ദൗത്യത്തിന്റെ വിക്ഷേപണം ഓഗസ്റ്റ് അവസാനത്തോടെ പൂർത്തിയാക്കുമെന്ന് ഐഎസ്ആർഒ ചെയർമാൻ അറിയിച്ചു.
സൂര്യനെ കുറിച്ച് പഠിക്കാനായി ഇന്ത്യ അയക്കുന്ന ആദ്യ പേടകമാണ് ആദിത്യ എൽ1. സൂര്യന്റെ കൊറോണ, സൗര കൊടുങ്കാറ്റുകൾ എന്നിവയുമായി ബന്ധപ്പെട്ട പഠനങ്ങളും ആദിത്യയിലൂടെ നടത്തുകയാണ് ലക്ഷ്യം. ഭൂമിയിൽ നിന്ന് 1.5 ദശലക്ഷം കിലോ മീറ്റർ അകലെ നിന്നുകൊണ്ട് സൂര്യനെ നിരീക്ഷിക്കുന്ന ദൗത്യമാണിത്. സൂര്യനെ തുടർച്ചയായി നീരീക്ഷിക്കാൻ സഹായിക്കുന്ന എൽ-1 എന്ന ഭ്രമണപഥത്തിലേക്കാണ് ആദ്യത്യയെ ഇസ്രോ വിക്ഷേപിക്കുന്നത്.
Comments