ന്യൂഡൽഹി: എയർഇന്ത്യ വിമാനത്തിൽ സഹയാത്രികയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ പ്രതി ശങ്കർ മിശ്രയുടെ ജാമ്യപേക്ഷ ജനുവരി 30-ലേക്ക് മാറ്റി. വെള്ളിയാഴ്ച ഡൽഹി പട്യാല കോടതിയായിരുന്നു മിശ്രയുടെ ജാമ്യപേക്ഷ പരിഗണിച്ചത്.
കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ ഹാജരായിട്ടില്ലെന്നും പരാതിക്കാരിയായ സ്ത്രീയുടെ അഭിഭാഷകന് ഹർജിയുടെ പകർപ്പ് കൈമാറിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് അഡീഷണൽ സെഷൻ ജഡ്ജി ഹർജ്യോത് സിംഗ് ബല്ല ജാമ്യാപേക്ഷ മാറ്റിവച്ചത്. എന്നാൽ അന്വേഷണ ഉദ്യോഗസ്ഥൻ ഹാജരായില്ലെന്നത് ചൂണ്ടിക്കാട്ടി ജാമ്യഹർജി പരിഗണിക്കാതിരിക്കരുതെന്ന് പ്രതിയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടു. ഹർജി മാറ്റിവയ്‌ക്കുകയാണെങ്കിൽ മിശ്രയ്‌ക്ക് ഇടക്കാല ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം അഭിഭാഷകൻ രമേശ് ഗുപ്ത പറഞ്ഞു. എന്നാൽ ഈ ആവശ്യം കോടതി നിരസിക്കുകയായിരുന്നു.
ജനുവരി ആറിനായിരുന്നു ഡൽഹി പോലീസ് മിശ്രയെ അറസ്റ്റ് ചെയ്തത്. ജനുവരി 11-ന് ഡൽഹി പട്യാല കോടതി മജിസ്ട്രേറ്റ് മിശ്രയുടെ ജാമ്യാപേക്ഷ തള്ളി. നിലവിൽ പ്രതി ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
Comments