തിരുവനന്തപുരം: ഹിന്ദു കോൺക്ലേവിൽ പങ്കെടുക്കുന്നവരെയെല്ലാം വിരട്ടാൻ ചില സ്വയംപ്രഖ്യാപിത ബുദ്ധിജീവികൾ ചാടിയറിങ്ങിയത് ദൗർഭാഗ്യകരമാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. “ഞാനൊരു ഹിന്ദുവാണ്” എന്ന് ഉറക്കെപ്പറയുന്നതിൽ കുഴപ്പമുണ്ടെന്ന് വരുത്തിതീർക്കാൻ ഗൂഢാലോചന നടക്കുന്നതായും കേന്ദ്രമന്ത്രി പറഞ്ഞു. നോർത്ത് അമേരിക്കയിലെ ഹിന്ദു സംഘടനകളുടെ കൂട്ടായ്മയായ കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ നേതൃത്വത്തിൽ നടന്ന ഹിന്ദു കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോൺക്ലേവിനെതിരെ രംഗത്ത് വന്ന സച്ചിദാനന്ദൻ, അശോകൻ ചെരുവിൽ, പ്രഭാവർമ തുടങ്ങിയവരെ മന്ത്രി രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. സനാതന ധർമമെന്ന വാക്കുകേൾക്കുമ്പോൾ ഹാലിളകുന്നവർ ഈ രാജ്യത്തിനെതിരെ യുദ്ധം ചെയ്യുന്ന മതതീവ്രവാദികളുടെ അച്ചാരം വാങ്ങുന്നവരാണ്. ജനിച്ച്, പഠിച്ച് വളർന്ന മതവിശ്വാസത്തെ വന്ദിക്കുന്നില്ലെങ്കിലും നിന്ദിക്കാതിരിക്കാനെങ്കിലും ഇക്കൂട്ടർ തയ്യാറാകണമെന്ന് മന്ത്രി പറഞ്ഞു.
ഹിന്ദുധർമത്തെക്കുറിച്ച് വലിയ തെറ്റിദ്ധാരണകൾ പേറുന്നവരാണ് ഇടത് ലൈനിലുള്ള പാശ്ചാത്യമാദ്ധ്യമങ്ങൾ. അത്തരം ചിലയാളുകളുടെ മനോവൈകല്യത്തിൽ നിന്ന് പിറവിയെടുക്കുന്ന ചില ടെലിവിഷൻ പരിപാടികൾ ഇന്നും നമ്മുടെ നാട്ടിൽ കലാപമുണ്ടാക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഭാരതം ഒരിക്കലും മറ്റുരാജ്യങ്ങളുടെ പരമാധികാരത്തിൽ കടന്നുകയറുകയോ അവിടുത്തെ ജനങ്ങളെ കൊന്നൊടുക്കി അവരുടെ – പ്രകൃതിസമ്പത്ത് കൈയ്യടക്കുകയോ ചെയ്തിട്ടില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. സ്വാതന്ത്ര്യത്തിനും മുന്നേ സകല മതവിഭാഗങ്ങളെയും ഇരുകയ്യും നീട്ടി സ്വീകരിച്ചവരാണ് സനാതനധർമികളായ ഇവിടുത്തെ രാജാക്കൻമാരും ഭരണാധികാരികളും.
അതേ മാതൃകയിലാണ് അയൽരാജ്യങ്ങളിൽ പീഡനം അനുഭവിക്കുന്ന ജനതയ്‌ക്കായി മോദി സർക്കാർ വാതിൽ തുറന്നിടുന്നത്. സനാതനധർമ വിശ്വാസികളായ എല്ലാവരെയും ഒരു കുടക്കീഴിൽ കൊണ്ടുവരിക എന്നത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും വി.മുരളീധരൻ അഭിപ്രായപ്പെട്ടു.
Comments