ബെംഗളൂരു: കർണാടകയിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രചാരണങ്ങൾക്ക് തുടക്കമിട്ടിരിക്കുകയാണ് ബിജെപി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ശനിയാഴ്ച രാവിലെയാണ് തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി സംസ്ഥാനത്ത് എത്തിയത്. റോഡ് ഷോയിൽ പങ്കെടുത്ത അദ്ദേഹം പ്രതിപക്ഷ പാർട്ടികൾക്കെതിരെ കടുത്ത വിമർശനവും ഉന്നയിച്ചു.
കോൺഗ്രസിന്റെയും ജെഡിഎസിന്റെയും കുടുംബവാഴ്ച രാഷ്ട്രീയത്തിനെതിരെ ആഭ്യന്തര മന്ത്രി ആഞ്ഞടിച്ചു. ഗാന്ധി കുടുംബത്തെ ആരതി ഉഴിഞ്ഞുകൊണ്ടിരിക്കലാണ് കോൺഗ്രസിന്റെ ഏകപ്രവൃത്തി. ജെഡിഎസ് ആണെങ്കിൽ മുത്തച്ഛനെയും മകനെയും പേരക്കുട്ടികളെയും ഭാര്യമാരെയും പേരക്കിടാങ്ങളുടെ-കുട്ടികളെയും തുടങ്ങി കുടുംബത്തിലെ എല്ലാവരെയും തിരഞ്ഞുപിടിച്ച് മത്സരിപ്പിക്കുന്ന തിരക്കിലാണെന്നും അമിത് ഷാ ആരോപിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴിൽ ബിജെപി ഭരണം നടത്തുമ്പോൾ പാർട്ടിയിൽ യുവാക്കൾക്ക് അർഹതപ്പെട്ട സ്ഥാനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നു. ആഗോളത്തലത്തിൽ ഇന്ത്യയെ ഏറ്റവും സമുന്നതമായ സ്ഥാനത്ത് എത്തിക്കാൻ ഭാരതീയ ജനതാ പാർട്ടിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിന് കഴിഞ്ഞുവെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
മോദി സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിയെണ്ണിപ്പറഞ്ഞ അമിത് ഷാ രാജ്യത്തെ ഭീകരരിൽ നിന്ന് സംരക്ഷിക്കാൻ സ്വീകരിച്ച പ്രയത്നത്തെക്കുറിച്ചും ജമ്മുകശ്മീരിന് പ്രത്യേക പദവി നൽകിയ 370-ാം വകുപ്പ് റദ്ദാക്കിയതിനെക്കുറിച്ചും പരാമർശിച്ചു. അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ ഓർമ്മിപ്പിച്ച അദ്ദേഹം കുടുംബവാദികളെയും അഴിമതിക്കാരെയും പരാജയപ്പെടുത്തണമെന്നും ബിജെപിയെ ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കണമെന്നും ജനങ്ങളോട് ആവശ്യപ്പെട്ടു.
കർണാടകയിൽ ബിജെപി സംഘടിപ്പിക്കുന്ന വിജയ സങ്കൽപ് അഭിയാനോട് അനുബന്ധിച്ചാണ് അമിത് ഷായെ പങ്കെടുപ്പിച്ച് റോഡ് ഷോ നടത്തിയത്. മെയ് മാസത്തോടെ സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണിത്.
Comments