ടെഹ്റാൻ: ഇറാനിൽ വൻ ഭൂചലനം. വടക്ക് പടിഞ്ഞാറൻ നഗരമായ കോയിയിലാണ് ഭൂചലനം. 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ഏഴുപേർ മരിച്ചെന്നാണ് പ്രാഥമിക വിവരം. 440 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. തുർക്കി അതിർത്തിയോട് ചേർന്നുള്ള ഇറാന്റെ പ്രധാന നഗരമാണ് കോയി. പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.
ശനിയാഴ്ച രാത്രി 9:44 നാണ് (പ്രാദേശിക സമയം) ഭൂചലനം ഉണ്ടായത്. ഇറാനിലെ പടിഞ്ഞാറൻ അസർബൈജാൻ പ്രവിശ്യയിലെ പല പ്രദേശങ്ങളിലും ഭൂചലനം വളരെ ശക്തമായിരുന്നുവെന്നും റിപ്പോർട്ടുണ്ട്. അയൽരാജ്യമായ കിഴക്കൻ അസർബൈജാന്റെ പ്രവിശ്യാ തലസ്ഥാനമായ തബ്രിസ് ഉൾപ്പെടെ നിരവധി നഗരങ്ങളിലും ഇത് അനുഭവപ്പെട്ടു.
നേരത്തെ 2022 ജൂലൈയിൽ തെക്കൻ ഇറാനിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ അഞ്ച് പേർ മരിക്കുകയും 44 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. തലസ്ഥാനമായ ടെഹ്‌റാനിൽ നിന്ന് 1,000 കിലോമീറ്റർ തെക്ക് ഹോർമോസ്ഗാൻ പ്രവിശ്യയിൽ 300 ഓളം ആളുകൾ താമസിക്കുന്ന സയേ ഖോഷ് ഗ്രാമത്തിനടുത്താണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.
Comments