ലക്നൗ: സംസ്ഥാന ബജറ്റ് യുപിയിലെ 25 കോടി ജനങ്ങളുടെ അഭിലാഷങ്ങൾ സഫലീകരിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രകടനപത്രികയിലെ പ്രമേയങ്ങൾ നിറവേറ്റുമെന്നും സംസ്ഥാന ജനങ്ങൾക്ക് അദ്ദേഹം വ്യക്തമാക്കി. ഫെബ്രുവരിയിൽ നടക്കുന്ന ആഗോള നിക്ഷേപക ഉച്ചകോടിയുടെയും ജി-20യുടെയും പരിപാടികൾക്ക് ശേഷം അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് എസ്റ്റിമേറ്റ് അവതരിപ്പിക്കും.
ഇന്ന് നടന്ന ഉന്നത യോഗത്തിലാണ് സംസ്ഥാനത്ത് നടപ്പാക്കുന്ന വികസന പദ്ധതികളുടെ സമഗ്രമായ അവലോകനവും ബജറ്റിനെക്കുറിച്ചും യോഗി സംസാരിച്ചത്. പൊതുജനങ്ങളുടെ പ്രതീക്ഷയ്ക്ക് അനുസൃതമായി വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ ആവശ്യമായ മാർഗനിർദേശങ്ങൾ നൽകുകയും ചെയ്തു. തുടർന്ന് എല്ലാ വകുപ്പുകളും അവരുടെ ഭാവി പദ്ധതികൾക്കനുസരിച്ച് ബജറ്റിനുള്ള നിർദ്ദേശങ്ങൾ തയ്യാറാക്കി അയയ്ക്കണം എന്ന് യോഗി നിർദ്ദേശിച്ചു. വരാനിരിക്കുന്ന ബജറ്റ് 25 കോടി ജനങ്ങളുടെ അഭിലാഷങ്ങൾക്കൊപ്പമായിരിക്കുമെന്നും യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
ഹോം ഗാർഡ്, ഗ്രാമവികസനം, പഞ്ചായത്തിരാജ്, കൃഷി, മൃഗസംരക്ഷണം, സഹകരണം, പൊതുമരാമത്ത് വകുപ്പ്, വികലാംഗ ശാക്തീകരണം, എംഎസ്എംഇ, നഗരവികസനം, വനം, തൊഴിലധിഷ്ഠിത വിദ്യാഭ്യാസം തുടങ്ങി നിരവധി വകുപ്പുകൾക്ക് വിഹിതത്തിനനുസരിച്ച് ചെലവിടാനുള്ള ശ്രമങ്ങൾ ഊർജിതമാക്കാൻ ഉദ്യോഗസ്ഥർക്ക് യോഗി നിർദ്ദേശം നൽകി. ഈ വകുപ്പുകളിൽ പല സുപ്രധാന പദ്ധതികളും നടപ്പാക്കുന്നുണ്ട്, അവ മുൻഗണനാക്രമത്തിൽ പൂർത്തിയാക്കണമെന്ന് യോഗി പറഞ്ഞു.
ഉദ്യോഗ് ബന്ധു യോഗം പതിവായി നടത്തണം. എല്ലാ ജില്ലാ മജിസ്ട്രേറ്റും പോലീസ് ഉദ്യോഗസ്ഥരും വ്യാപാര വ്യവസായ വകുപ്പും മാസത്തിലൊരിക്കൽ നിർബന്ധമായും വ്യാപാരി സംഘടനകളുമായി യോഗം ചേരണം. ഭൂരിഭാഗം പ്രശ്നങ്ങളും പ്രാദേശികമായി പരിഹരിക്കാൻ കഴിയും. പ്രാദേശിക തലത്തിൽ പരിഹരിക്കാൻ കഴിയാത്ത കാര്യങ്ങൾ സർക്കാരിലേക്ക് റഫർ ചെയ്യണം. പോസിറ്റീവ് ചിന്തയോടെ ഈ ദിശയിൽ പരിശ്രമിക്കണമെന്നും യോഗി നിർദ്ദേശിച്ചു.
2022-23 സാമ്പത്തിക വർഷാവസാനത്തിന് ഇനി രണ്ട് മാസം മാത്രം ബാക്കിയുള്ളൂ. നിലവിലെ സാമ്പത്തിക ബജറ്റ് അവസാനിക്കുന്നതിന് മുൻപ്, നിലവിലെ ബജറ്റിൽ നൽകിയ ഫണ്ട് എല്ലാ വകുപ്പുകളും ശരിയായി ചെലവഴിക്കുന്നുവെന്ന് ഉറപ്പാക്കണം എന്നും യോഗി കൂട്ടിച്ചേർത്തു. വകുപ്പുതലത്തിൽ ചെലവ് അവലോകനം ചെയ്യുന്നതിനെക്കുറിച്ചും യോഗത്തിൽ ചർച്ച ചെയ്തു. ബന്ധപ്പെട്ട മന്ത്രിമാരോട് വകുപ്പുതല സ്ഥിതി പരിശോധിക്കാൻ നിർദ്ദേശം നൽകി. യോഗത്തിന് ശേഷം മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, എംപിമാർക്കും എംഎൽഎമാർക്കും ഒപ്പം മന്ത്രിമാരുമായും അഡീഷണൽ ചീഫ് സെക്രട്ടറി, പ്രിൻസിപ്പൽ സെക്രട്ടറി, സെക്രട്ടറി ലെവൽ ഓഫീസർമാരുമായും കൂടിക്കാഴ്ച നടത്തി.
Comments