ന്യൂഡൽഹി: പേരിൽ മുസ്ലീം ഉണ്ടെങ്കിലും തങ്ങൾ ‘മതേതര’ പാർട്ടിയെന്ന് മുസ്ലീം ലീഗ്. സുപ്രീം കോടതിയിൽ സമർപ്പിച്ച എതിർ സത്യവാങ്മൂലത്തിലാണ് മുസ്ലീം ലീഗിന്റെ അവകാശവാദം.
തങ്ങളുടെ പാർട്ടി ചിഹ്നത്തിൽ ഹിന്ദുക്കളും ക്രൈസ്തവരും വിജയിച്ചിട്ടുണ്ട്. മാത്രമല്ല നൂറിലധികം ജനപ്രതിനിധികൾ കേരളത്തിലെ തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ തങ്ങൾക്കുണ്ടെന്നും മുസ്ലീം ലീഗ് പറയുന്നു. ഹർജിക്കാരനെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന പരാമർശവും മുസ്ലീം ലീഗിന്റെ സത്യവാങ്മൂലത്തിൽ ഉണ്ട്. ഇത്തരം ഹർജി സമർപ്പിച്ച വ്യക്തി മതഭ്രാന്തനാണെന്നും മുസ്ലീം ലീഗ് പറയുന്നുണ്ട്.
ജനറൽ സെക്രട്ടറി കുഞ്ഞാലികുട്ടിയാണ് സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചത്. പേരിലും കൊടിയിലും മതചിഹ്നം ഉപയോഗിക്കുന്ന രാഷ്ട്രീയ പാർട്ടികളെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി. ജിതേന്ദ്ര നാരായൺ സിംഗ് ത്യാഗിയാണ് ഹർജി സമർപ്പിച്ചത്.
ഉത്തർപ്രദേശ് ഷിയാ വഖഫ് ബോർഡ് ചെയർമാനായിരുന്ന സയീദ് വാസിം റിസ്വവിയാണ് 2021-ൽ ഹിന്ദുമതം സ്വീകരിച്ച് ജിതേന്ദ്ര നാരായൺ സിംഗ് ത്യാഗിയായി മാറിയത്.
മുൻപ് ഇതേ ഹർജിയിൽ കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്രസർക്കാരിനും സുപ്രീംകോടതി സത്യവാങ്മൂലം സമർപ്പിക്കാൻ നോട്ടീസയച്ചിരുന്നു.
Comments