ന്യൂഡൽഹി : ഹരിയാനയിലെ മേവാത്തിൽ ഉണ്ടായ വാഹനാപകടത്തിൽ പശുക്കടത്തുകാരൻ വാരിസ് അബ്ദുള്ള കൊല്ലപ്പെട്ടു . കൂടെയുണ്ടായിരുന്ന രണ്ടുപേർക്ക് പരിക്കേറ്റു. ഭിവാദി-തവാഡു റോഡിലെ ഖോരി കലൻ ഗ്രാമത്തിലാണ് സംഭവം.
കഴിഞ്ഞ ദിവസം രാത്രി കന്നുകാലികളെ വാഹനത്തിൽ നിറച്ച് കൊണ്ടുപോകുകയായിരുന്നു വാരിസ് അഹമ്മദും, കൂട്ടാളികളായ നഫീസും ഷോക്കീനും. പശുക്കളെ കയറ്റിയ വാഹനത്തിന് അകമ്പടിയായി കാറിലായിരുന്നു മൂവരും . എന്നാൽ വാഹനപരിശോധനയ്ക്കായി പോലീസ് വരുന്നത് കണ്ട് കാർ സ്പീഡ് കൂട്ടി ഓടിക്കവേ എതിരേ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു .അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് വാരിസ് സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു . അപകടത്തിൽ കാറിന്റെ ഹാൻഡിൽ വാരിസിന്റെ വയറ്റിലേക്കും നെഞ്ചിലേക്കും ആഴ്ന്നുപോയതായി എസ്പി നുഹ് പറഞ്ഞു. ഇതുമൂലം ആന്തരികാവയവങ്ങൾക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
വാരിസിന്റെ കാർ കൂട്ടിയിടിച്ച ടാറ്റ എയ്സ് അബ്ദുൾ കരീം എന്നയാളിന്റെ ഉടമസ്ഥതയിലുള്ളതാണ്. സംഭവദിവസം മകനോടൊപ്പം വാഹനത്തിൽ നിന്ന് മണ്ടിയിലേക്ക് പച്ചക്കറി വാങ്ങാൻ പോകുകയായിരുന്നുവെന്ന് കരീം പോലീസിനോട് പറഞ്ഞു . വാരിസിന്റെ അശ്രദ്ധയാണ് സംഭവത്തിന് കാരണമെന്ന് കരിം പറഞ്ഞു. പശുവിനെ നടുറോഡിൽ വെച്ച് വാരിസും , കൂട്ടാളികളും ക്രൂരമായി മർദ്ദിച്ച് വലിച്ചിഴച്ചാണ് വാനിൽ കയറ്റിയതെന്ന് സംഭവത്തിന് സാക്ഷിയായ ചില ഗ്രാമവാസികളും പറഞ്ഞു . സംഭവം നടന്നയുടൻ പോലീസും ഗോസംരക്ഷകരും സ്ഥലത്തെത്തി .
Comments