തൃശൂർ: വടക്കാഞ്ചേരി കുണ്ടന്നൂരിൽ അപകടം നടന്ന വെടിമരുന്ന് നിർമ്മാണശാലയിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നില്ലെന്ന് സൂചന. റോഡിൽ നിന്നും അധികം ദൂരെയല്ലാതെയാണ് വെടിമരുന്ന് നിർമ്മാണശാല പ്രവർത്തിച്ചിരുന്നത്. ഇവിടെ പടക്ക ശാല പ്രവർത്തിച്ചിരുന്നതായി അഗ്നി സുരക്ഷാസേനയ്‌ക്കും പഞ്ചായത്ത് അധികൃതർക്കും ധാരണ ഉണ്ടായിരുന്നില്ല.
വെടിമരുന്ന് നിർമ്മാണശാലയ്‌ക്ക് സമീപം വീടുകളില്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായെന്നാണ് വിലയിരുത്തൽ. സ്ഫോടനത്തെ തുടർന്ന് 15 കിലോമീറ്ററോളം ചുറ്റളവിൽ പ്രകമ്പനം ഉണ്ടായിരുന്നു. കുണ്ടന്നൂർ സ്വദേശിയുടെ പടക്കപ്പുരയിലാണ് അപകടമുണ്ടായത്. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം.
വൈദ്യുതി ലൈനുകൾ കടന്നുപോകുന്ന ഇടം കൂടിയാണ് സ്ഫോടനം നടന്ന പ്രദേശം. ഫോറൻസിക് പരിശോധനയ്‌ക്ക് ശേഷമേ അപകടത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ വ്യക്തമാവുകയുള്ളൂവെന്ന് പോലീസ് പറയുന്നു. പടക്കപ്പുരയിൽ നിരോധിത വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിച്ചിരുന്നോയെന്ന സംശയം നിലനിൽക്കുന്നുണ്ട്. പോലീസും ഫയർഫോഴ്സും കേസിൽ അന്വേഷണം തുടരുകയാണ്.
Comments