ന്യൂഡൽഹി: വരുന്ന സാമ്പത്തിക വർഷത്തിലും ലോകത്തിലെ അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയായി ഇന്ത്യ തുടരുമെന്ന് അന്താരാഷ്ട്ര നാണയനിധി റിപ്പോർട്ട്. 2023-24 സാമ്പത്തിക വർഷത്തിൽ 6.8 ശതമാനത്തിന്റെ വളർച്ചയാണ് ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്കുണ്ടായതെന്ന് ഐഎംഎഫ് വ്യക്തമാക്കി. രാജ്യത്തെക്കുറിച്ച് പ്രത്യാശ നൽകുന്ന കാഴ്ചപ്പാടാണ് ഉള്ളതെന്നും ഇന്ത്യ തിളക്കമുള്ള ഇടമായി തുടരുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇന്ത്യയുടെ സാമ്പത്തിക വളർച്ചാ നിരക്ക് മാറ്റമില്ലാതെ തുടരുകയാണ്. 2022-ൽ 6.8 ശതമാനമായിരുന്നു വളർച്ചാ നിരക്ക്. 2023-ൽ ഇത് 6.1 ശതമാനമാകും. 2024 ആകുമ്പോൾ 6.8 ശതമാനം വളർച്ചാ നിരക്കും ഇന്ത്യ കൈവരിക്കുമെന്നാണ് ഐഎംഎഫിന്റെ കണക്കുകൂട്ടൽ.
യഥാർത്ഥത്തിൽ ഇന്ത്യയിലെ വളർച്ചാനിരക്കിൽ മാറ്റമുണ്ടാകുന്നില്ല. നടപ്പ് സാമ്പത്തിക വർഷം 6.8 ശതമാനം വളർച്ചയാണ് കണക്കാക്കിയതെന്ന് ഐഐഎഫ് വ്യക്തമാക്കി. അടുത്ത സാമ്പത്തിക വർഷം ചില ബാഹ്യഘടകങ്ങൾ മൂലം വളർച്ചാ നിരക്കിൽ വ്യത്യാസം സംഭവിച്ചേക്കാമെന്ന് ഐഎംഎഫ് റിസർച്ച് ഡിപ്പാർട്ട്മെന്റ് ചീഫ് ഇക്കണോമിസ്റ്റും ഡയറക്ടറുമായ പിയറെ ഒലുവർ ഗൗഫിഞ്ചാസ് ചൂണ്ടിക്കാട്ടുന്നു. ആഗോള സാമ്പത്തിക വളർച്ചയിൽ വരുന്ന വർഷം കുറവുണ്ടാകുമെന്നാണ് പ്രവചനം. 2022-ലെ 3.4 ശതമാനത്തിൽ നിന്ന് 2023-ൽ 2.9 ശതമാനമായി കുറയുമെന്നും എന്നാൽ 2024-ൽ ഇത് 3.1 ശതമാനത്തിലെത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ പതിറ്റാണ്ടിൽ രാജ്യത്തുണ്ടായ പുരോഗതി ശ്രദ്ധയേമാണെന്നും ടാറ്റ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ വ്യക്തമാക്കി.’പത്ത് വർഷം മുമ്പ് സമ്പദ്വ്യവസ്ഥയിൽ പത്താം സ്ഥാനത്തായിരുന്ന ഇന്ത്യ ഇന്ന് അഞ്ചാമത് എത്തിയിരിക്കുന്നു.തുടർച്ചയായ മൂന്നാം വർഷവും അതിവേഗം വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥയാണ് ഇന്ത്യ’-അദ്ദേഹം പറഞ്ഞു.
ബ്രിട്ടനെ ആറാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഇന്ത്യ അഞ്ചാമതെത്തിയത്. യുഎസ് ഡോളറിനെ അടിസ്ഥാനമാക്കി നടത്തിയ കണക്കുകൂട്ടലിലാണ് ഇന്ത്യയുടെ സ്ഥാനം നിർണയിച്ചത്്. കൊറോണ മഹാമാരി കാലത്തും ആഗോളതലത്തിൽ അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയായി ഇന്ത്യയ്ക്ക് മാറാൻ കഴിഞ്ഞു. അന്താരാഷ്ട്ര നാണ്യനിധിയുടെ വികസന പ്രവർത്തനങ്ങളിൽ ഇന്ത്യ നൽകിയ സംഭാവനകളെ മാനേജിംഗ് ഡയറക്ടർ ക്രിസ്റ്റലീന ജോർജീവ അഭിനന്ദിച്ചിരുന്നു.
Comments