ന്യൂഡൽഹി ; സമ്പദ്ഘടനയെ ചുരുക്കുന്നതാണ് കേന്ദ്രബജറ്റ് നിർദേശങ്ങളെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പണപ്പെരുപ്പം, തൊഴിലില്ലായ്മ, വിലക്കയറ്റം, മാന്ദ്യം എന്നിവ പരിഹരിക്കുന്നതിൽ ബജറ്റ് പരാജയപ്പെട്ടു . ബജറ്റിൽ ഉൾപ്പെടുത്തേണ്ടതെന്ന പേരിൽ ചില നിർദേശങ്ങളും യെച്ചൂരിയും, സിപിഎം പൊളിറ്റ് ബ്യൂറോയും മുന്നോട്ട് വച്ചിട്ടുണ്ട്.
ജനങ്ങളുടെ വാങ്ങൽശേഷി വർധിപ്പിക്കാനും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ആഭ്യന്തര ഡിമാന്റ് ഉയർത്താനും ആവശ്യമായ നടപടികളാണ് ബജറ്റിൽ പ്രഖ്യാപിക്കേണ്ടിയിരുന്നത്. തൊഴിൽ മേഖലയിൽ നിക്ഷേപം വർദ്ധിപ്പിക്കണം, തൊഴിലുറപ്പ് വിഹിതം കൂട്ടണം, സബ്സിഡി ഭക്ഷ്യധാന്യങ്ങൾക്ക് പുറമേ സൗജന്യ ഭക്ഷ്യധാന്യങ്ങളും നൽകണം, സമ്പാദ്യ നികുതി ഏർപ്പെടുത്തണം, ജി എസ് ടിയിൽ പുനർവിചിന്തനം വേണം തുടങ്ങിയവയാണ് സിപിഎം മുന്നോട്ട് വെക്കുന്ന മറ്റ് നിർദേശങ്ങൾ.
അതേസമയം കേന്ദ്ര ബജറ്റ് സ്വാഗതം ചെയ്യുകയാണ് കേരളത്തിലെ ബിസിനസ് നായകൻമാർ. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളിക്കാൻ ശ്രമിച്ച ബജറ്റ് എന്നാണ് ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലിയുടെ പ്രതികരണം.ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കാനുള്ള സർക്കാർ ശ്രമത്തെ അഭിനന്ദിക്കുന്നു എന്നാണ് കല്യാൺ ജ്വല്ലേഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടർ രമേഷ് കല്യാണരാമൻ പറയുന്നത്.
സമൂഹത്തിലെ എല്ലാ വിഭാഗങ്ങളേയും ഉള്‍ക്കൊള്ളുന്ന വികസന കാഴ്ച്ചപാടുള്ള ബജറ്റാണിതെന്ന് ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് എം ഡിയും സി.ഇ.ഒയുമായ കെ പോൾ തോമസ് വ്യക്തമാക്കി.
Comments