ഇസ്ലാമാബാദ്: സാമ്പത്തിക പ്രതിസന്ധി പാരമ്യത്തിലെത്തി നിൽക്കുന്ന പാകിസ്താനിൽ അവശ്യവസ്തുക്കളുടെ ക്ഷാമത്തെ കുറിച്ച് മുന്നറിയിപ്പുമായി വ്യാപാരികൾ. അധികം വൈകാതെ തന്നെ പാചക എണ്ണയും , നെയ്യും കിട്ടാത്ത അവസ്ഥയുണ്ടാകുമെന്നാണ് വ്യാപാരികൾ പറയുന്നത്. രാജ്യത്ത് പലയിടങ്ങളിലും ഇപ്പോൾ ഇവയ്ക്ക് ക്ഷാമം നേരിടുന്നുണ്ടെന്നും ഇതേ സ്ഥിതി തുടർന്നാൽ കടുത്ത പ്രതിസന്ധിയിലേക്കാകും പോകുകയെന്നാണ് വ്യാപാരികൾ പറയുന്നത്.
വൈദ്യുതി, പെട്രോൾ, ഡീസൽ തുടങ്ങിയവയ്ക്ക് കടുത്ത നിയന്ത്രണമാണ് രാജ്യത്ത് ഏർപ്പെടുത്തിയിരിക്കുന്നത്. എസിയും വൈദ്യുത വിളക്കുകളും ഉപയോഗിക്കുന്നത് നിയന്ത്രിക്കുന്നതിനായി ഹാളുകളുടെ വാതിലുകളും ജനലുകളും തുറന്നിട്ട് വിവാഹം പോലുള്ള ചടങ്ങുകൾ നടത്തണമെന്നാണ് പാക് ഭരണകൂടം നിർദേശിച്ചത്.
നേരത്തെ തന്നെ പാകിസ്താൻ കടുത്ത പ്രതിസന്ധിയിലുടെയാണ് കടന്ന് പോയിരുന്നത്. പാക് രൂപയുടെ മൂല്യം കൂടി ഇടിഞ്ഞതോടെ കാര്യങ്ങൾ കൈവിട്ട സ്ഥിതിയിലായി. വിദേശ കറൻസിയുടെ ശേഖരം നാമമാത്രമാണ്. കഷ്ടിച്ച് മൂന്ന് ആഴ്ചത്തെ ഇറക്കുമതിയ്ക്ക് പോലും ഇത് തികയില്ലെന്നാണ് കണക്കുകൂട്ടൽ. പ്രതിസന്ധി സാഹചര്യത്തിൽ അയവ് വരുത്തുന്നതിനായി തടഞ്ഞുവെച്ചിരിക്കുന്നത് ഉൾപ്പെടെയുള്ള ഫണ്ടുകൾ ലഭിക്കുന്നതിനായി അന്താരാഷ്ട്ര നാണയനിധിയുമായി പാക് ഭരണകൂടം ചർച്ച് നടത്തുന്നുണ്ടെങ്കിലും കാര്യമായി പുരോഗതി വൈവരിക്കുന്നില്ല. സഹായം നൽകാൻ സൗഹൃദ രാജ്യമായ ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങൾ മുന്നോട്ട് വന്നിട്ടുമില്ല.
Comments